തിരുവനന്തപുരം : വോട്ടെടുപ്പിൽ കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍. ബേപ്പൂരിൽ ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അൻവർ പറഞ്ഞു. വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും 20000 വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നും പിവി അൻവര്‍ പറഞ്ഞു. സിപിഎമ്മുകാർ അടക്കം തനിക്ക് വോട്ട് ചെയ്തു. പോളിംഗ് കൂടിയത് ഭരണവിരുദ്ധ തരംഗമുള്ളതുകൊണ്ടാണ്. ഇത്തവണ ബേപ്പൂരിൽ വമ്പൻ അട്ടിമറി ഉണ്ടാകുമെന്നും അൻവര്‍ പറഞ്ഞു.
ആറന്മുളയിൽ വിജയം വള്ളപ്പാടകലെ ആയിരിക്കുമെന്നും അൾട്രാ കംഫർട്ടബിൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിൻ വര്‍ക്കി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ വീഴ്ച്ചകൾ അനുകൂലഘടകമായി. സ്ഥനാർഥിത്വത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്ന അസ്വസ്ഥത സ്വാഭാവികമാണ്. മണ്ഡലം മാറി മത്സരിക്കുന്നത് ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. എല്ലാ സമുദായങ്ങളും പിന്തുണച്ചുവെന്നും അബിൻ വര്‍ക്കി പറഞ്ഞു.





























