കൊച്ചി : അമിതവേഗതയിലായിരുന്നു വണ്ടി. തലയിടിച്ച് വീണിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണുമായിരുന്നില്ല. നടൻ ശ്രീനാഥ് ഭാസി സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ ഫോർട്ടുകൊച്ചി സ്വദേശി ഫഹീമിന്റെ വാക്കുകളാണിത്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ഫഹീമിനും സഹോദരൻ യാസിറിനും തങ്ങൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയ കാറിടിച്ചത്. തുടർന്നു നടന്ന അന്വേഷണത്തിൽ അപകടം വരുത്തിവച്ച് കാർ നടൻ ശ്രീനാഥ് ഭാസിയുടേതാണെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരേ സെൻട്രൽ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. കാറിൽ ശ്രീനാഥ് ഭാസിക്ക് ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഫഹീം വിവരിക്കുന്നത് ഇങ്ങനെ;-
ഒൻപത് മണിയോടെ ഞാൻ കട അടയ്ക്കും. വീട്ടിലേക്ക് ഇറങ്ങുന്ന വഴി കൊച്ചിൻ കോർപറേഷൻ ഓഫീസിന് മുന്നിൽ വച്ചാണ് അമിതമായ വേഗത്തിൽ റോങ്ങ് സൈഡ് വന്ന കാറിടിച്ചിടുന്നത്. കാർ നിർത്താതെ പോയി. നാട്ടുകൊരെല്ലാം ഓടിക്കൂടിയാണ് ഞങ്ങളെ പിടിച്ചെഴുന്നേൽപ്പിക്കുന്നത്. ഇടിച്ച കാറിന്റെ മിററും മറ്റും നാട്ടുകാരിലൊരാളാണ് എന്നെ ഏൽപ്പിക്കുന്നത്. ബെൻസ് കാറിന്റെ ഭാഗമായിരുന്നു അത്. അന്വേഷണത്തിലാണ് നടൻ ശ്രീനാഥ് ഭാസിയുടെ കാറാണ് അതെന്ന് തിരിച്ചറിയുന്നത്. എനിക്ക് കയ്യിലും കാലിലും നിറയെ പരിക്കുണ്ടായിരുന്നു. കാലിന് പൊട്ടൽ സംഭവിച്ചു. ഏതാണ്ട് ഒരു മാസത്തോളം ഞാൻ കിടപ്പിലായിരുന്നു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിച്ചു. സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടു. ലോണുകളും മറ്റും മുടങ്ങി. എനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം വേണം ഫഹീം പറയുന്നു.