കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. 42കാരി സുമിത്ര ദാസാണ് മരിച്ചത്. ബുധനാഴ്ച കൊൽക്കത്തയിലെ പ്രഫുല്ല കാനൻ മേഖലയിലാണ് സംഭവം. മകളെ സ്കൂളില്‍ വിട്ട് തിരിച്ചെത്തിയ ശേഷമാണ് യുവതി കാറുമായി പുറത്തേയ്ക്ക് ഇറങ്ങിയത്. എന്നാൽ പരിശീലനത്തിനിടെ കാറിന്റെ നിയന്ത്രണം വിട്ട് സമീപത്തെ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. കാർ പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി. സമീപത്തുണ്ടായിരുന്നവർ സുമിത്രയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പിന്നാലെ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാർ പുറത്തെടുത്തത്. കാറിനകത്ത് നിന്നാണ് സുമിത്രയുടെ മൃതദേഹം കണ്ടെത്തിയത്.
സുമിത്രയുടെ ഭർത്താവ് കൃഷ്ണേന്ദു ദാസ് അടുത്തിടെയാണ് കാർ വാങ്ങിയത്. ഓഗസ്റ്റ് 22നായിരുന്നു സുമിത്രയുടെ ഡ്രൈവിങ് ടെസ്റ്റ്. ഇതിനായി സുമിത്ര പരിശീലനം നടത്തുന്നുണ്ടായിരുന്നു. പരിശീലനത്തിനിടെ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ ചവിട്ടിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.






























