ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്കുതല പരാതിപരിഹാര അദാലത്തിൽ 178 പരാതികളിൽ അന്തിമതീർപ്പായി. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ എന്നിവരാണ് അപേക്ഷകൾ തീർപ്പാക്കിയത്. ആകെ 287 പരാതികൾ ഓൺലൈനായി ലഭിച്ചിരുന്നു. ഇതിൽ പരിഗണനാർഹമായ 231 പരാതികളാണുണ്ടായിരുന്നത്. 53 പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കാൻ മന്ത്രിമാർ നിർദേശിച്ചു.
അദാലത്തുദിവസം പുതുതായി 360 അപേക്ഷകളാണ് ലഭിച്ചത്. ഇതിനായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറി. സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കേണ്ടവ ഉൾപ്പെടെ എല്ലാം പൂർത്തിയാക്കി പരമാവധി മാർച്ചിനകം എല്ലാ പരാതികളിലും തീർപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
24 പോക്കുവരവ് അപേക്ഷകളിൽ അന്തിമ തീർപ്പുകൽപ്പിക്കാനായി. അപകടകരമായി നിൽക്കുന്ന മൂന്നുവൃക്ഷങ്ങൾ മുറിച്ചുനീക്കുന്നതിനും അദാലത്തിൽ തീരുമാനമായി. ഐ.എച്ച്.ആർ.ഡി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ഏതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീർപ്പുകൽപ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാർക്ക് സർക്കാർ നൽകിയിരുന്നു. അദാലത്തിനെത്തുന്നവർക്കായി അന്വേഷണ കൗണ്ടറുകൾ, കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കി. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിച്ചത്.