കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ ഇന്നലെ മാർപാപ്പ അയച്ച പ്രതിനിധിയെ തടഞ്ഞ് സംഘർഷമുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100ലേറെ പേർക്കെതിരെയാണ് കേസ്. സെൻട്രൽ പോലീസാണ് പള്ളി അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ കേസെടുത്തത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഘർഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ മാർപാപ്പ അയച്ച പ്രതിനിധി മാർ സിറിൽ വാസിലിനെയാണ് വിമത വിഭാഗം തടഞ്ഞത്. വത്തിക്കാൻ പ്രതിനിധി എറണാകുളം സെൻറ് മേരീസ് ബസിലിക്കയിലെത്തിയപ്പോൾ തടയുകയായിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. അതിരൂപത സംരക്ഷണ സമിതിയുടെയും അൽമായ മുന്നേറ്റത്തിന്റെയും നേതൃത്വത്തിൽ നടത്തിയ നീക്കം വലിയ സംഘർഷത്തിൽ കലാശിച്ചു. ഏറെനേരം ബസിലിക്കക്ക് മുന്നിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന്, കനത്ത പോലീസ് കാവലിൽ ബസിലിക്കയുടെ വശത്തെ ഗേറ്റ് വഴിയാണ് സിറിൽ വാസിൽ ബസിലിക്കയിൽ പ്രവേശിച്ചത്. രാത്രി എട്ടുമണിയോടെയാണ് പോലീസ് അകമ്പടിയിൽ മാർ സിറിൽ വാസിൽ മടങ്ങിയത്. തിരിച്ചിറങ്ങുന്ന വേളയിലും പ്രതിഷേധം ഉയർന്നു.കുർബാന തർക്ക പരിഹാരത്തിനെത്തിയ സിറിൽ വാസിലിന്റെ നിയമനം മുതലേ അതിരൂപത സംരക്ഷണ സമിതിയും അൽമായരും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. താൻ ഏകീകൃത കുർബാന അർപ്പണം നടപ്പാക്കാനാണ് എത്തിയതെന്ന് ചർച്ചകളിൽ ഇദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.