വള്ളികുന്നം : യുവതിയുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമക്കെതിരെ കേസ്. റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന. വള്ളികുന്നം കാമ്പിശ്ശേരി ജംഗ്ഷനില്‍ വീടിനോട് ചേര്‍ന്ന് അര്‍ച്ചന ഫൈനാന്‍സിയേഴ്സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന വിജയൻ (72) എതിരെയാണ് കേസ്.
താളീരാടി കോതകരക്കുറ്റിയില്‍ കോളനിയിലെ എസ്.ആര്. അഞ്ജു നല്കിയ പരാതിയിലാണ് നടപടി. സാമ്പത്തിക ഇടപാടിനായി ഇവര്‍ നല്കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉപയോഗിച്ച് ചൂനാട് കാത്തലിക് സിറിയന്‍ ബാങ്കില്‍ സ്വര്‍ണം പണയം വെച്ച് ഇയാള്‍ പണമെടുക്കുകയായിരുന്നു.
ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തില്‍ ഇവരുടെ പേരില്‍ 12 തവണ ഇടപാട് നടത്തി ലക്ഷങ്ങള്‍ വായ്പയെടുത്തതായി കണ്ടെത്തി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കാമെന്ന വ്യവസ്ഥയാണ് വിജയന് ദുരുപയോഗം ചെയ്തത്.
സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇടപാട് നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പോലീസ് ബാങ്കില്‍ നോട്ടീസ് നല്കി. ഇത് ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് സി.ഐ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു.