ബെംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനിരത്ന ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തു. രാമനഗര ജില്ലയിലെ കഗ്ഗലിയപുര പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍വെച്ച് 40 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒരു മാസത്തിനിടെ മുനിരത്നയ്ക്കെതിരേയുള്ള മൂന്നാമത്തെ എഫ്ഐആറാണിത്. നേരത്തെ ബിബിഎംപി കരാറുകാരനെ കൈക്കൂലി ചോദിച്ച് ഭീഷണിപ്പെടുത്തിയതിനും ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും മുനിരത്നയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ബലാത്സംഗ കേസിൽ ഐപിസി 354 എ, 354 സി, 376, 506, 504, 120 (ബി), 149, 384,
406, 308 എന്നീ വകുപ്പുകള്‍ പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിജയകുമാര്‍, സുധാകര, കിരണ്‍ കുമാര്‍, ലോഹിത് ഗൗഡ, മഞ്ജുനാഥ്, ലോകി എന്നിവരാണ് മറ്റ് പ്രതികള്‍. ബുധനാഴ്ച രാത്രിയാണ് എംഎൽഎയ്ക്കും മറ്റ് ആറ് പേർക്കുമെതിരെ അതിജീവിത പോലീസിൽ പരാതിയുമായെത്തിയത്. സ്വകാര്യ റിസോർട്ടിൽവെച്ച് എംഎൽഎയുടെ മറ്റ് പ്രതികളും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എംഎൽഎയും സംഘവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുനിരത്ന.