കൊൽക്കത്ത: സനാതന ധർമ്മത്തിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയില്‍ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കെതിരെ കേസ്. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന ഈദ് ആഘോഷത്തിനിടെ സനാതന ധർമ്മത്തെ ‘ഗന്താ ധർമ്മ’ (വൃത്തികെട്ട മതം) എന്ന് മമത വിശേഷിപ്പിച്ചതായാണ് പരാതി. അഡ്വക്കേറ്റ് റിങ്കി ചാറ്റർജി സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിലിഗുരി സൈബർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മമതയുടെ പരാമർശം സനാതന ധർമ്മ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സമൂഹത്തിൽ വർഗീയ ഭിന്നത ഉണ്ടാക്കാൻ കാരണമായെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
കൂടാതെ, 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മമതാ ബാനർജി പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതായും എഫ്ഐആറിൽ ആരോപണമുണ്ട്. വോട്ടർമാരെ ഭയപ്പെടുത്തി സ്വാധീനിക്കാനും സാമൂഹിക അശാന്തി പടർത്താനുമാണ് ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നാണ് അഡ്വക്കേറ്റ് റിങ്കി ചാറ്റർജി സിംഗ് ആരോപിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് മമതക്കെതിരെ കേസെടുത്തിരിക്കുന്നത്.






























