ന്യൂഡൽഹി : സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി. മെയ് 24ന് നിലവിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. ഇതോടെ 2027 മെയ് വരെ അദ്ദേഹം സ്ഥാനത്ത് തുടരും. ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ഓഫ് ദി ക്യാബിനറ്റ് ആണ് ഈ തീരുമാനമെടുത്തത്. 2023 മെയ് 25നാണ് പ്രവീൺ സൂദ് രണ്ട് വർഷത്തെ കാലാവധിയിൽ സിബിഐ ഡയറക്ടറായി ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് കാലാവധി നീട്ടി നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം നടപടികളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും യോഗത്തിൽ വ്യക്തമാക്കി.






























