ന്യൂഡൽഹി : വിദ്യാർഥികളുടെ സമഗ്ര പുരോഗതി വിലയിരുത്താൻ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാന്‍ സി.ബി.എസ്.ഇ. 2020-ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണ് ‘ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്’ (എച്ച്.പി.സി.) എന്ന പേരിൽ പദ്ധതി ആരംഭിക്കുക. ഓഗസ്റ്റിൽ നടന്ന സി.ബി.എസ്.ഇ. ജനറൽബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
വിദ്യാർഥികളുടെ അക്കാദമിക വിവരങ്ങൾ സംഭരിക്കുന്ന ഡിജി ലോക്കറുമായി ബന്ധിപ്പിച്ച വെർച്വൽ കാർഡാണ് എച്ച്.പി.സി. വീടും സ്കൂളും തമ്മിൽ സുതാര്യമായ ബന്ധം സൂക്ഷിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിലും സമഗ്രവികസനത്തിലും രക്ഷിതാക്കളെ ഉൾപ്പെടുത്താനും എച്ച്.പി.സി. സഹായിക്കും. പഠനത്തിലും മറ്റു വ്യക്തിത്വവികസനത്തിലും കുട്ടിയെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രോഗ്രസ് കാർഡ് വിഭാവനംചെയ്യും.
വിദ്യാർഥികളുടെ പുരോഗതി സമഗ്രമായി വിലയിരുത്താൻ അധ്യാപകർക്ക് പരിശീലനം നൽകും. രാജ്യത്തെ 74 സ്കൂളുകളിലായി ഒന്നുമുതൽ മൂന്നുവരെയുള്ള ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കും. ഇതിനായി ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡിന്‍റെ മാതൃക വികസിപ്പിച്ചിട്ടുണ്ട്. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ റീഡിങ് വിത്ത് അണ്ടർസ്റ്റാൻഡിങ് ആൻഡ് ന്യൂമറസിയുടെ (നിപുൺ) മാർഗനിർദേശങ്ങൾ പ്രകാരം കുട്ടികളുടെ പഠനനിലവാരവും കഴിവുകളും കണ്ടെത്തും. ഇത് വിജയിച്ചാൽ ബോർഡിനുകീഴിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും ഉൾപ്പെടുത്തും.