കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ ആക്രമണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അക്രമം നടന്ന എലത്തൂർ റെയിൽവെസ്റ്റേഷനിന് അൽപം മാറിയുള്ള കാട്ടിക്കുളം ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചുവന്ന ഷർട്ടും ബാഗും കറുത്ത പാന്റും ധരിച്ച യുവാവ് റോഡിൽ ഫോൺവിളിക്കുന്നതും കുറച്ച് സമയത്തിന് ശേഷം ഒരു ബൈക്ക് വരികയും ഇതിൽ കയറിപ്പോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവാണ് ട്രെയിനിൽ തീയിട്ടതെന്ന് യാത്രക്കാർ മൊഴി നൽകിയിരുന്നു. 25 വയസുള്ള യുവാവാണ് അക്രമം നടത്തിയതെന്നാണ് സൂചനയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.
ട്രെയിനിലെ ശൗചാലയത്തിൽ നിന്ന് കാൽ കഴുകിയാണ് ഇയാൾ ഇറങ്ങിപ്പോയതെന്ന് യാത്രക്കാർ പറയുന്നത്. ഇത് പ്രതിയുടെ സി.സി.ടി.വി ദൃശ്യമാണോ എന്ന് ഉറപ്പില്ല. ട്രെയിനിൽ ആക്രമണം നടത്തിയ പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന. പ്രതിയുടെ രേഖാ ചിത്രം പൊലീസ് തയ്യാറാക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പ്രതിയെ അടുത്ത് നിന്ന് കണ്ടതും ഇയാളെക്കുറിച്ച് നിർണായകമായ വിവരങ്ങൾ കൈമാറിയതും റാസിഖായിരുന്നു. തീപിടിത്തത്തിൽ ഇയാളുടെ കാലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയ ശേഷം റാസിഖ് എലത്തൂർ പൊലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.





























