കോട്ടയം : സിമന്റ് വില വർധിക്കുന്നത് നിര്‍മ്മാണമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാന്‍ഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാന്‍ഡിന് 70 രൂപയോളവുമാണ് വര്‍ധിച്ചത്. അടിക്കടിയുള്ള വിലക്കയറ്റം മൂലം നിർമാണ പ്രവര്‍ത്തനങ്ങളും റിയല്‍ എസ്റ്റേറ്റ് പദ്ധതികളും പലയിടത്തും പാതിവഴിക്ക് നിലച്ച അവസ്ഥയിലാണ്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് വില ഇത്രയും ഉയരാൻ കാരണമെന്നും ഇനി അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാന്‍ സാധ്യതയില്ലെന്നുമാണ് കച്ചവടക്കാർ പറയുന്നത്.
കോവിഡ് പ്രതിസന്ധിക്കിടയില്‍ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സിമന്റ് വില്പന കുറഞ്ഞിട്ടുണ്ടെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇറക്കുമതി ചെലവ് കൂടുന്നതല്ലാതെ ലാഭം പഴയതിലും കുറവാണെന്നും ഇവര്‍ പറയുന്നു. കുറഞ്ഞ ബ്രാന്‍ഡ് സിമന്റ് കേരള തീരത്ത് എത്തുമ്പോഴുള്ള ഇറക്കുമതി നിരക്ക് 325 രൂപയാണ്.
കണ്ടെയ്‌നര്‍ നിരക്കും ഇറക്കുകൂലിയും ഗതാഗത ചെലവും മറ്റ് ചെലവുകളും ഉള്‍പ്പെടുത്തി ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴേക്കും റീട്ടെയില്‍ വില 390 മുതല്‍ 400 രൂപ വരെയാകും. കൂടിയ ബ്രാന്‍ഡിന് 470 രൂപ വരെയാണ് റീട്ടെയിൽ നിരക്ക്. കുറഞ്ഞ വിലയ്ക്ക് കേരളത്തിന് സിമന്റ് വില്‍ക്കാന്‍ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം.