ശ്രീനഗർ: കശ്മീർ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കി കേന്ദ്രസർക്കാർ. രക്തസാക്ഷികളുടെ അനുസ്മരണ ദിനത്തിലാണ് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കൽ ആക്കിയുള്ള നടപടി. നിയന്ത്രണങ്ങളെയും വീട്ടുതടങ്കലുകളെയും മുഖ്യമന്ത്രി ഉമർ അബ്ദുല്ല ശക്തമായി അപലപിച്ചു. എംഎൽഎമാരുടെയും നേതാക്കളുടെയും വീടുകൾ പുറത്തുനിന്ന് പൂട്ടി പോലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചതായി ഉമർ അബ്ദുല്ല പറഞ്ഞു. ശ്രീനഗറിലെ പ്രധാന പാലങ്ങൾ അടച്ചു. ശവകുടീരം സന്ദർശിക്കുന്നത് വിലക്കി. ശവകുടീരത്തിലേക്കുള്ള റോഡുകളിൽ ബാരിക്കേഡ് നിരത്തി. കാശ്മീരികൾക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ സ്ഥലം സന്ദർശിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ അനുമതി നൽകമെന്ന് ആവശ്യപ്പെട്ട പ്രാദേശിക പാർട്ടികൾ നിവേദനം നൽകിയെങ്കിലും നിഷേധിച്ചു. ജൂലൈ 13 കൂട്ടക്കൊല തങ്ങളുടെ ജാലിയൻവാലാബാഗ് ആണെന്നും രക്തസാക്ഷികൾക്ക് ആദരമർപ്പിക്കുന്നത് തടഞ്ഞത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ഉമർ അബ്ദുള്ള പ്രതികരിച്ചു. ഉമർ അബ്ദുള്ളയുടെ ഉപദേഷ്ടാവ് നാസർ അസ്ലം വാണി, നിയമസഭാംഗം തൻവീർ സാദിഖ് തുടങ്ങി നാഷണൽ കോൺഫറൻസിന്റെ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് (എൻസി), പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജമ്മു കശ്മീർ അപ്നി പാർട്ടി (ജെകെഎപി) എന്നിവയുൾപ്പെടെ കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.






























