ന്യൂഡൽഹി : പ്രധാന യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതോടെ മധ്യേഷ്യൻ രാഷ്ട്രീയം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ തുടങ്ങി പത്തോളം രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത്. ഇതിൽ ബ്രിട്ടൻ പലസ്തീനെ അംഗീകരിച്ചതായി അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് പലസ്തീനെ ഇത്രയും രാജ്യങ്ങൾ അംഗീകരിച്ചത്. ഈ രാജ്യങ്ങളോടുള്ള അമേരിക്കയുടെ സമീപനവും വരും കാലങ്ങളിൽ പ്രധാനമാകും. പലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ ബെഞ്ചമിൻ നെതന്യാഹു പരസ്യമായി രംഗത്തെത്തി.
രാജ്യങ്ങളുടെ നടപടി ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് നെതന്യാഹു പറഞ്ഞു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ബെൽജിയം എന്നീ രാജ്യങ്ങൾ അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ.





























