ഡല്‍ഹി : മറ്റുരാജ്യങ്ങളിൽ കുടുങ്ങിയവരെ ആദ്യം കൊണ്ടു വരേണ്ടി വരുമെന്ന് കേന്ദ്രം. സന്ദർശന വിസയിൽ പോയി കുടുങ്ങിയവർ എത്രയെന്ന കണക്കെടുക്കും. മത്സ്യത്തൊഴിലാളികളെയും ആദ്യം പരിഗണിക്കും. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെയും എണ്ണമെടുക്കും. കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഉപയോഗിക്കും. വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു.
എല്ലാ മുഖ്യമന്ത്രിമാരുമായി നാളെ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നുണ്ട്. ലോക്ക്ഡൗൺ പിൻവലിക്കാമോ, ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ സജ്ജമാണോ, പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട് എന്ത്? എന്നിവയെല്ലാമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പ്രധാനമായും ചോദിക്കുന്നത്.
വരുന്ന ഞായറാഴ്ചയാണ് ലോക്ക്ഡൗൺ അവസാനിക്കുക. അന്നോടെ നാൽപ്പത് ദിവസത്തെ ലോക്ക് ഡൗൺ പൂർത്തിയാവും. നിലവിലെ സാഹചര്യത്തിൽ ഇനിയും ലോക്ക് ഡൗൺ നീട്ടുന്നതിനോട് കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ താത്പര്യമില്ല. അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗണിൽ ഇളവ് നൽകിയാൽ അതു രോഗവ്യാപനം ഇരട്ടിയാവാൻ കാരണമായേക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രം പൊതുവിൽ ലോക്ക്ഡൗൺ പിൻവലിക്കുകയോ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കുകയോ ചെയ്ത ശേഷം സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നിയന്ത്രണം തുടരാൻ അനുവാദം നൽകിയേക്കും എന്നാണ് സൂചന.
ചീഫ് ഇലക്ഷൻ കമ്മീഷണറടക്കമുള്ള പ്രമുഖര്‍ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. സന്ദർശക വിസയിൽ ഹ്രസ്വസന്ദർശനത്തിന് പോയവരും ഉപരി പഠനത്തിനായി പോയ വിദ്യാർത്ഥികളേയും പ്രത്യേക വിമാനത്തിൽ തിരികെ കൊണ്ടുവരാനാണ് സാധ്യത. ഇങ്ങനെ അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനങ്ങളിൽ തിരികെ കൊണ്ടു വന്ന ശേഷം മാത്രം മറ്റു പ്രവാസികളെ നാട്ടിലേക്ക് വരാൻ അനുവദിക്കുക എന്നതാവും കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിൽ മാത്രം ഒരു ലക്ഷം പ്രവാസികൾ മടങ്ങിയെത്തും എന്നാണ് കേരളം ഇന്നലെ കേന്ദ്ര സർക്കാരിനെ അറിയിച്ചത്.