ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് തീരുമാനം. മണിപ്പൂരിലെ മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്‌വരയിലെ സിവിൽ സംഘടനകൾ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. സംസ്ഥാനത്ത് ആദ്യം എൻആർസി നടപടികൾ തുടങ്ങണമെന്നാണ് സിവിൽ സംഘടനകളുടെ ആവശ്യം. ജനസംഖ്യാ കണക്കെടുപ്പിന് മുമ്പ് സംസ്ഥാനത്തെ പൗരന്മാരെയും അനധികൃത കുടിയേറ്റക്കാരെയും വേർതിരിച്ചറിയുന്നതിനുള്ള നടപടികൾ ആവശ്യമാണെന്നാണ് സംഘടനകളുടെ വാദം.
മണിപ്പൂരിലെ ജനസംഖ്യാ ഘടനയുമായി ബന്ധപ്പെട്ട ആശങ്കകളും സംഘടനകൾ കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.സെപ്റ്റംബർ ഒന്നിന് ആരംഭിക്കാനിരുന്ന സെൻസസ് നടപടികൾ മാറ്റിവെക്കുമെന്ന് കേന്ദ്രം മണിപ്പൂർ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്. തുടർന്ന് സെൻസസ് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം തൽക്കാലം മരവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം മെയ്തെയ്, നാഗ വിഭാഗങ്ങളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. സെൻസസ് നടപടികൾ എപ്പോൾ പുനരാരംഭിക്കുമെന്ന് കേന്ദ്രം പിന്നീട് തീരുമാനിക്കും.































