ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ‘സൺഡേ സംവാദ്’ പരിപാടിയിലാണ് വിമർശനം.
കൊവിഡിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഉൾപ്പെടെ കേന്ദ്രമന്ത്രി വിശദീകരിക്കുന്ന പരിപാടിയാണ് ‘സൺഡേ സംവാദ്’. ഇതിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് മറുപടി നൽകുനന്തിനിടെയാണ് കേന്ദ്രമന്ത്രി കേരളത്തെ വിമർശിച്ചത്. സംസ്ഥാനം വരുത്തിയ ചില വീഴ്ചകളാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ഹർഷവർധൻ പറഞ്ഞു. തുടക്കത്തിൽ രോഗത്തെ പിടിച്ചു നിർത്തിയ ശേഷമാണ് ഇപ്പോഴത്തെ വ്യാപനം. ഇതിന് സംസ്ഥാനം വലിയ വില നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിന് ശേഷം കരുതലോടെയാണ് സംസ്ഥാനം നീങ്ങിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ഒക്ടോബറിൽ കൊവിഡ് കേസുകൾ ആദ്യമായി പതിനായിരം കടന്നു. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തിയിരുന്നു.