വെല്ലിങ്ടൺ : ഐ.സി.സി വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഓപ്പണർ സ്മൃതി മന്ദാനയുടെയും സഹനായിക ഹർമൻപ്രീത് കൗറിന്റെയും സെഞ്ചുറികളുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. സ്മൃതി 119 പന്തുകളിൽ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 123 റൺസെടുത്തപ്പോൾ ഹർമൻപ്രീത് 107 പന്തുകളിൽ നിന്ന് പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 109 റൺസെടുത്തു.
ഒരു ഘട്ടത്തിൽ 78 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ സ്മൃതിയും ഹർമൻപ്രീതും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 184 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സ്മൃതിയാണ് ആദ്യം സെഞ്ചുറി നേടിയത്. താരത്തിന്റെ കരിയറിലെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. വൈകാതെ ഹർമൻപ്രീതും മൂന്നക്കം കണ്ടു.





























