അമ്പലപ്പുഴ: ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ പായല്‍കുളങ്ങരയില്‍ ചാകര. കഴിഞ്ഞ രണ്ടുദിവസമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്പോയിരുന്നെങ്കിലും ചൊവ്വ മുതലാണ് കടല്ശാന്തമായത്. കടലില്‍പോയ വള്ളങ്ങളില്‍ പ്രതീക്ഷക്കൊത്ത് മല്‍സ്യക്കൊയ്ത്ത് ലഭിച്ചില്ലെങ്കിലും ജില്ലയുടെ തീരത്തുനിന്നുള്ള നൂറുകണക്കിന് വള്ളങ്ങള്‍ കടലില്‍ പോയി തുടങ്ങി. ചെറിയ അയല, പൊടിമത്തി തുടങ്ങിയവയാണ് കൂടുതലായും ലഭിക്കുന്നത്. ചാകരയിലെ പ്രധാന ഇനമായ ചെമ്മീന്‍ പേരിനുപോലും കാണാനില്ല.വളര്‍ച്ച ഇല്ലാത്ത ചെറുമീനുകള്‍ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ വിലക്കുണ്ടെങ്കിലും ഇത് അവഗണിച്ചാണ് മത്സ്യബന്ധനം. ഡിസ്കോ ഇനത്തില്‍പെട്ട ഫൈബര്‍ വള്ളങ്ങളാണ് കടലില്‍ ഇറക്കുന്നതില്‍ ഏറെയും. ചെറിയ അയല 50 കൊട്ടവരെ ലഭിച്ച വള്ളങ്ങളുണ്ട്.
പൊന്തുവള്ളങ്ങളിലും ആവശ്യത്തിന് മീനുകള്‍ കിട്ടുന്നുണ്ടെങ്കിലും ചെറുമീനുകളാണ് അധികവും. കഴിഞ്ഞ ദിവസം ചിലവള്ളക്കാര്ക്ക് നെന്മീനുകളും ശീലാവും കിട്ടിയിരുന്നു. ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ടാണ് പൊന്തുവള്ളക്കാര് മീന്‍ വില്പന നടത്തുന്നത്. അതുകൊണ്ട് മതിയായ വിലയും ലഭിച്ചിരുന്നു.ചെറിയ അയല കിലോ 200നും നെന്മീനും ശീലാവും 400നുമാണ് വില്പന നടത്തിയത്. ചാകരതീരത്തുനിന്നും ദേശീയപാതയില്‍ കൊണ്ടുവന്നാണ് വലയില്‍നിന്നും മീന്‍ നീക്കുന്നത്. ഇതുകണ്ടാണ് ആവശ്യക്കാര്‍ എത്തുന്നത്.സ്ഥലപരിമിതിയാണ് പായല്കുളങ്ങരയിലെ ചന്തക്കടവിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. കടപ്പുറത്തേക്കുള്ള റോഡില്‍ വാഹനങ്ങളും ആള്തിരക്കുംകൊണ്ട് വല്ലാത്ത വീര്‍പ്പുമുട്ടലാണ്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ചളി നിറഞ്ഞു നടക്കാന്‍ പറ്റാത്തവസ്ഥയാണ്. ഇതിലൂടെ മത്സ്യക്കൊട്ട ചുമന്ന് വണ്ടിയില്‍ എത്തിക്കുന്ന ചുമട്ടുകാര്‍ക്കും ദുരിതം ഇരട്ടിയാണ്.
പായല്‍കുളങ്ങരയില്‍ ഇപ്പോഴുള്ളത് ഉറച്ച ചാകരയെന്ന് പറയാന്‍ പറ്റില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ട്രോളിങ് നിരോധന കാലയളവ് കഴിഞ്ഞാല്‍ ബോട്ടുകള്‍ കടലിലിറക്കാന്‍ തുടങ്ങും. അതിനു മുമ്പുള്ള മത്സ്യക്കൊയ്ത്തിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. മണ്ണെണ്ണയുടെയും പെട്രോളിന്റെയും വില വര്‍ധനയും മത്സ്യമേഖലക്കു കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അധ്വാനത്തിന്റെ നല്ലൊരു പങ്കും ഇതിന് മാറുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.