തോപ്പുംപടി: ഇക്കുറി ചാള ചതിക്കുമോ എന്നാണ് മത്സ്യമേഖലയുടെ ആശങ്ക. കാലവർഷം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും തീരക്കടലിൽ പഴയതുപോലെ ചാള കാണുന്നില്ല. കഴിഞ്ഞ അഞ്ചുമാസമായി ചാള ഉൾപ്പെടെ ഉപരിതല മീനുകൾ കുറഞ്ഞുവരുകയാണ്. സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ ഇറക്കുന്നില്ല. കേരളത്തിൽ ലഭിക്കുന്ന മത്സ്യത്തിന്റെ 40 ശതമാനവും ചാളയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതം നിലനിർത്തുന്നതും ഈ മത്സ്യമാണ്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോഷക പ്രധാനമായ ഇനമെന്ന നിലയിൽ സാധാരണക്കാരുടെ അടുക്കളയിലെ അവിഭാജ്യ ഘടകവുമാണിത്. സാധാരണ മൺസൂൺ കാലത്താണ് ചാള ധാരാളമായി കിട്ടുന്നത്.
ഒരു വർഷം പിടിച്ചെടുക്കുന്ന ചാളയുടെ 60 ശതമാനത്തിലേറെ മൺസൂൺ കാലത്ത് വലയിൽ വീഴും. 2012-ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചാള ലഭിച്ചത്. 3,99,000 ടണ്ണായിരുന്നു അന്ന് ഉത്പാദനം. പിന്നീട് അത് താഴേക്കുപോയി. ഓരോ വർഷവും കുറഞ്ഞുവന്നു. 2021-ൽ വെറും 3,298 ടണ്ണായി കുത്തനെ കുറഞ്ഞു. പരമ്പരാഗത വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് അക്കാലത്താണ്.





























