തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും (ഒക്ടോബർ 22 – നവംബർ 4 ) കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ആദ്യ ആഴ്ചയിൽ (ഒക്ടോബർ 22 – 28 ) കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളുടെ തീരദേശ പ്രദേശങ്ങൾ ഒഴികെയുള്ള മേഖലയിൽ സാധാരണയിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചേക്കും. ഒക്ടോബർ 28 മുതൽ നവംബർ 4 വരെ നീളുന്ന രണ്ടാമത്തെ ആഴ്ചയിൽ വയനാട് ജില്ലയിലും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള മേഖലയിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യത.
തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ ഒക്ടോബർ 26 വരെ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കോമോരിനു (തമിഴ്നാടിന്റെ തെക്കേ അറ്റം) മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ഒരു ട്രെഫ് ( ന്യൂനമർദ പാത്തി) നിലനിൽക്കുകയാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ ഇന്നു യെല്ലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. വയനാട് മുതൽ പത്തനംതിട്ട വരെ നാളെയും യെല്ലോ Zഅലർട്ടുണ്ട്.
കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി 2 ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഇതു ന്യൂനമർദമാകാനുള്ള സാധ്യത ഇതുവരെയില്ല. കക്കി, ഷോളയാർ, പൊന്മുടി, പെരിങ്ങൽക്കുത്ത്, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പീച്ചി അണക്കെട്ടുകളിൽ റെഡ് അലർട്ട് നിലനിൽക്കുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു. രാത്രി ഇടുക്കി ഡാമിലും റെഡ് അലർട്ടായി. മാട്ടുപ്പെട്ടി, ചിമ്മിണി, ചുള്ളിയാർ, മലമ്പുഴ, മംഗലം, മീങ്കര അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. കഴിഞ്ഞ ദിവസം കാര്യമായ മഴയുണ്ടായില്ലെങ്കിലും പിന്നീട് ഇടുക്കി ഉൾപ്പെടെ പലയിടങ്ങളിലും മഴ ശക്തമായി.