തകഴി : ജന്മനാ ഇരുകാലുകളും തളർന്ന തകഴി പഞ്ചായത്ത് കേളമംഗലം ശ്രീരംഗത്തിൽ എസ് പ്രമോദ് കുമാറിന് (43) സഹായഹസ്തവുമായി സുമനസ്സുകൾ ഒന്നിച്ചു. 61% അംഗ പരിമിതിയുള്ള പ്രമോദ് (43) മുട്ടിൽ ഇഴഞ്ഞ് ആണ് ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് നീങ്ങുന്നത്. പണി പൂർത്തിയാകാത്ത വീടിന് നിലവിൽ മുറിയോട് ചേർന്ന് ശൗചാലയം ഇല്ല. കുടുംബ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പ്രമോദും സഹോദരിയും അനുഭവിക്കുന്ന ദുരിതം വാർത്തയായത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.ടി ജലജ റാണി ഇടപെടുകയും വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു.
ശൗചാലയം പോലും ഇല്ലാത്ത പ്രമോദിൻ്റെ വീടിൻ്റെ ശോചനീയവസ്ഥ നേരിട്ട് മനസ്സിലാക്കിയ സൗഹൃദ വേദിയുടെ നേതൃത്വത്തിലാണ് വീടിൻ്റെ അറ്റകുറ്റ പണികൾക്ക് തുടക്കമായത്. സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്.അജയകുമാർ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജയചന്ദ്രൻ കലാങ്കേരി, റെന്നി തോമസ്, സുരേഷ് പരുത്തിക്കൽ ,എ.ജെ.കുഞ്ഞുമോൻ,രാജു ചക്രപാണി, ജിജി സേവ്യർ, പി.സി ഈപ്പൻ ,രാജു തോട്ടുകടവിൽ എന്നിവർ സംബന്ധിച്ചു.
പിതാവ് കാസർകോട് കുമ്പള ഗവ.എൽ.പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. 1992 മാർച്ച് 31ന് ആണ് വി.ശ്രീധരൻ സർവ്വീസിൽ നിന്നും വിരമിച്ചത്. ശ്രീധരൻ്റെ മരണശേഷം ഭാര്യ കെ.സാവിത്രിക്ക് കുടുംബപെൻഷൻ ലഭിക്കുകയും ചെയ്തു. ഇത് മാത്രമായിരുന്നു ഏക വരുമാനം. പ്രമോദിൻ്റെ സഹോദരിയെ ഭർത്താവ് ഉപേക്ഷിച്ചതു മൂലം സഹോദരിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയുടെ മകളും പ്രമോദിനോടൊപ്പമാണ് താമസം. പ്രമോദ് അവിവാഹിതനാണ്. 2020 ജനുവരി രണ്ടിന് സാവിത്രി മരിച്ചതോടെ സാവിത്രിയുടെ മക്കളുടെ ജീവിതം ദുരിതപൂർണ്ണമായി. 55 ശതമാനത്തിലധികം വൈകല്യം ഉള്ളതിനാലും പരാശ്രയം ഇല്ലാതെ കഴിയാൻ പറ്റാഞ്ഞതു കൊണ്ടും കുടുംബ പെൻഷൻ ലഭിക്കേണ്ടതാണ്. ഇവരുടെ ജീവിത മാർഗ്ഗം നിലച്ചതോടെയാണ് കുടുംബപെൻഷൻ ലഭിക്കാൻ ശ്രമം തുടങ്ങിയത്.