ചെങ്ങന്നൂർ : കുട്ടികളെ ശരിയായി ചിന്തിക്കാനും പ്രതികരിക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ് വളർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മുംബൈ ഭാഭാ ആണവ ഗവേഷണ കേന്ദ്രം മുൻ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കെ.വി.ജനാർദ്ദനൻ ആശാരി ( കെ.വി.ജെ ആശാരി) പറഞ്ഞു. ചിന്തയില്ലാത്ത വിദ്യാഭ്യാസം അതിന്റ സൂഷ്മ വശങ്ങളറിയുന്നതിൽ പരാജയപ്പെടും. മനുഷ്യൻ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതാണ് ശാസ്ത്ര സത്യങ്ങൾ പിറവിയെടുക്കാൻ കാരണമായത്. എന്തുകൊണ്ട് ? ,എങ്ങനെ ?എന്നു തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യ ചിന്തയിൽ ആവിർഭവിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്താനുള്ള കഠിനപരിശ്രമവുമാണ് ഇന്നത്തെ എല്ലാ ശാസ്ത്ര നേട്ടങ്ങൾക്കും ഇടയാക്കിയതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
ചെങ്ങന്നൂർ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിന്റെ 142-ാമത് വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും തന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഭൗതിക പരിമിതികളെ അതിജീവിക്കാനും യുക്തിയുടെ ആയുധമേന്തി മനുഷ്യൻ നടത്തിയ നിരന്തര പോരാട്ടങ്ങളുടെ കഥയാണ് ശാസ്ത്ര ചരിത്രം. ശാസ്ത്രത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത് വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന നിരവധി പ്രതിഭാശാലികളുടെ സംഭാവനയാണെന്നും കെ.വി.ജെ ആശാരി പറഞ്ഞു.
മാധ്യമ പ്രവർത്തകനും പി.ടി.എ പ്രസിഡൻറുമായ വിജയൻ. എം അധ്യക്ഷത വഹിച്ച സമ്മേളനം മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ മരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാ ജോൺ , എ.ഇ.ഒ: ബിന്ദു.കെ , ഹെഡ്മിസ്ട്രസ് ഷീല കെ.ദാസ് , ഗേൾസ് ഹൈസ്കൂൾ എച്ച്.എം . മോനി ഉമ്മൻ, അധ്യാപകരായ പുഷ്പാംഗദൻ , പ്രസാദ് .പി.സി , സിന്ധു.പി.ബി , ലീഡർ ശരൺ മഹേഷ് എന്നിവർ പ്രസംഗിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് ഷീല കെ. ദാസിനെയും ശാസ്ത്രജ്ഞൻ കെ.വി.ജെ ആശാരിയെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പഠനോത്സവവും നടന്നു.