കോന്നി: സഞ്ചാരികൾക്ക് കൗതുകമായി അടവിയിൽ ദേശാടന പക്ഷിയായ ചേരകൊക്കുകൾ. മുണ്ടോമൂഴിയിലെ വനത്തിലെ വലിയ മരച്ചില്ലകളിലാണ് ഇവ കൂടുകെട്ടി ചേക്കേറിയിരിക്കുന്നത്. കൊറ്റിവർഗ്ഗത്തിൽപ്പെട്ട വലയ പക്ഷിയായ ഏഷ്യൻ ഓപ്പൺ ബിൽ സ്റ്റോക്കിനെയാണ് മലയാളികൾ ചേരകൊക്കെന്ന് വിളിക്കുന്നത്. എല്ലാ വർഷവും ദേശങ്ങൾ താണ്ടിയിവിടെയെത്താറുള്ള ഇവ അടവി ഇക്കോ ടൂറിസം പദ്ധതിയിലെത്തുന്ന സഞ്ചാരികൾക്ക് കൗതുകമാകുകയാണ്. പേരുവാലിയിലെയും മുണ്ടോമൂഴിയിലെയും അടവിയിലെയും മരചില്ലകളിലും കല്ലാറിന്റെ തീരങ്ങളിലും ഇപ്പോൾ ഇവയെ കാണാൻ കഴിയും.
വർഷംതോറും ഇരതേടിയെത്തുന്ന ഇവ പ്രജനനത്തിന് ശേഷമാണ് ഇവിടെ നിന്നും മടങ്ങുന്നത്. കഴുകനെക്കാൾ അൽപ്പം ചെറിയതും നീണ്ട കാലുകളുമുള്ള ഇവയ്ക്ക് ചാരനിറമാണ്. കൊക്കുകൾക്കിടയിൽ വിടവുണ്ട്. ഇവയെ കൂട്ടമായി മാത്രമേ കാണാൻ കഴിയൂ. പക്ഷി കുഞ്ഞുങ്ങൾക്ക് കൊക്കിൽ വിടവുണ്ടാകില്ല. ശരീരത്തിന് വെള്ളനിറവും കാലുകൾക്കും ചിറകുകൾക്കും ചാരനിറവുമാണ്. കുഞ്ഞുങ്ങൾക്ക് തവിട്ടു കലർന്ന ചാരനിറവുമാണ് . ഉൾനാടൻ ജലാശയങ്ങളിലും പാടശേഖരങ്ങളിലും ചതുപ്പ് സ്ഥലങ്ങളിലും ഇവയെ കൂട്ടമായി കാണാം. മുണ്ടോമൂഴിയിൽ കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിൽ കൂടുകെട്ടി ചേക്കേറിയിരിക്കുന്ന ചേരകൊക്കുകളെ രാവിലെയും വൈകിട്ടും നദീതീരത്ത് കൂടുതലായി കാണാൻ കഴിയും. കല്ലാറ്റിലെ നീരൊഴുക്ക് കുറഞ്ഞ ഭാഗങ്ങളിലെ തവള, കക്ക, നദിയിലെ ചെറുപാമ്പുകൾ, മറ്റ് ചെറുജലജീവികൾ എന്നിവയെ കൊത്തി തിന്നുന്ന ചേരകൊക്കുകൾ അളനക്കം കേട്ടാൽ പറന്നുയരും. 68 സെൻറീമീറ്റർ ഉയരവും 81 സെൻറീമീറ്ററോളം നീളവുമുള്ള ഇവ അനുയാജ്യമായ കാലാവസ്ഥയ്ക്കും ഭക്ഷണത്തിനുമായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കും. തായ് ലന്റ്, ശ്രീലങ്ക, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. സംസ്ഥാനത്ത് ഷൊർണ്ണൂരിലും തിരുനാവായിലും ചേരകൊക്കുകൾ വർഷംതോറുമെത്തി കൂട് കെട്ടി പ്രജനനം നടത്താറുണ്ട്.