റാന്നി : റീ – ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തുന്ന ചെത്തോങ്കര മേലേപ്പടി ചെല്ലക്കാട് റോഡ് നിർമ്മാണം മുടങ്ങിക്കിടക്കുന്നതിനെ തരെ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. 2018 ലെ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുവാൻ സർക്കാർ 2 കോടി രൂപാ അനുവദിച്ചത്. വിശദമായ രൂപരേഖയും പദ്ധതിയും തയ്യാറാക്കി റോഡിന്റ വീതി വർദ്ധിപ്പിച്ചും കലുങ്കുകൾ, സംരക്ഷണഭിത്തികൾ എന്നിവ നിർമ്മിച്ചുമാണ് റോഡ് നവീകരിക്കുവാൻ പദ്ധതി ആവിഷ്ക്കരിച്ചത്. ഒന്നര കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ച റോഡ് മൂവാറ്റുപുഴ സ്വദേശിയാണ് കരാർ എടുത്തത്. നിർമ്മാണാരംഭത്തിൽ തന്നെ കരാറുകാരുടെ ഭാഗത്ത് വീഴ്ചയാണ് ഉണ്ടായത്.
പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായ് ഉപയോഗിക്കുന്ന പൈപ്പ് ലൈൻ പൊട്ടിയത് നന്നാക്കുന്നതിലും വീഴ്ച വരുത്തി. ചെത്തോംങ്കര മുതൽ മേലേപ്പടി വരെ റോഡിന്‍റെ സംരക്ഷണ ഭിത്തിയും കലുങ്കും നിർമ്മിച്ചതല്ലാതെ റോഡിൽ യാതൊരു നിർമ്മാണവും നടത്തിയിട്ടില്ല. ഇവിടെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മേലേപ്പടി മുതൽ റോഡ് അവസാനിക്കുന്ന ഭാഗം വരെ റോഡിൽ മെറ്റലും നിരത്തിയിരിക്കുന്നു. മഴക്കാലത്ത് ഇവ ഒഴുകി പോയിട്ടുമുണ്ട്. മെറ്റലുകൾ ഇളകിയതിനാൽ ഇതു വഴിയുള്ള യാത്ര ദുരിത പൂർണമാണ്. ഇതിനിടയില്‍ റോഡ് നിർമ്മാണത്തിനെത്തിച്ച ട്രാക്ടറിന്റ ടയർ കുത്തിപ്പൊളിച്ചതും റോഡ് നിർമ്മാണത്തിൽ താമസം നേരിട്ടു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 2 നാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. ഒരു വർഷം പിന്നിട്ടിട്ടും റോഡിന്‍റെ നിർമ്മാണം പാതി വഴിയിൽ എത്തി നിൽക്കുന്നു. നിര്‍മ്മാണം ഇഴഞ്ഞു നീങ്ങിയ റോഡിലൂടെ സഞ്ചരിച്ച നിരവധി പേർക്ക് അപകടം സംഭവിച്ചിരുന്നു. റോഡിന്‍റെ നിർമ്മാണം തടസപ്പെട്ടതോടെ ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത യാത്രാ ദുരിതമാണ് അനുഭവിക്കുന്നത്. റീബിൽഡ് കേരള പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് റോഡിന്റ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ സംഘടിച്ച് ശക്തമായ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുമെന്ന് റോഡ് നിർമ്മാണ ജനകീയ സമതി ഭാരവാഹികളായ ഫാ. ജിജി മാത്യൂസ്, അനു ടി. ശാമുവേൽ, കെ.കെ സുരേന്ദ്രൻ, വർഗീസ് ജോർജ്, അഡ്വ. ഷിജു ജോർജ്, ഷിബു താന്നിമൂട്ടിൽ എന്നിവർ അറിയിച്ചു.





























