ഡല്‍ഹി: സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ വരഞ്ഞുമാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വീട്ടിൽ ഉച്ചത്തിൽ പാട്ടു വച്ചുകൊണ്ട് ആണ് യുവതിയെ കൊലപ്പെടുത്തിയത്. ഗാസിയാബാദിലാണ് സംഭവം നടന്നത്. സാമിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്വർണം മോഷ്ടിച്ച കുറ്റം സമ്മതിക്കാനാണ് ക്രൂരമായ ആക്രമണം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. രണ്ട് ദിവസമായി വീട്ടിൽ നിർത്താതെ പാട്ട് കേൾക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രതികളായ രമേഷ്-ഹീന ദമ്പതികൾ ക്ഷണിച്ചത് പ്രകാരമാണ് സാമിന വീട്ടിലെത്തിയത്. ഇവരുടെ മകന്റെ ജന്മദിന പാർട്ടിക്കാണ് യുവതിയെ ക്ഷണിച്ചത്. പാർട്ടിക്കിടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായതോടെ മോഷ്ടിച്ചത് സമീനയാണെന്ന് ദമ്പതികൾ സംശയിച്ചു.
തുടർന്ന് ആണ് കൊലപാതകം നടത്തിയത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അസി. പോലീസ് കമ്മീഷണർ രവികുമാർ പറഞ്ഞു.





























