കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുക്രെയിന്‍ പ്രശ്‌നം പരിഹരിക്കാന്‍ നടന്ന മോദിക്ക് മണിപ്പൂര്‍ പരിഹരിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂര്‍ കത്തുകയാണ്. ആക്രമണങ്ങള്‍ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ പരസ്യമായി നേതൃത്വം നല്‍കുന്നു. മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയാണ് . പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ സംരക്ഷണത്തിന് പകരം ദ്രോഹിക്കുന്ന നിലപാട് ആണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ എത്തി വീണ്ടും സഹായം ചോദിച്ചു. ഒന്നും സര്‍ക്കാര്‍ ചെയ്തില്ല. ദുരന്ത നിവാരണ നിധിയില്‍ നിന്നും പണം എടുക്കാമെന്നാണ് പറയുന്നത്. അത് എടുത്താല്‍ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണം എങ്കില്‍ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാന്‍ വ്യവസ്ഥ ഇല്ല.
കേന്ദ്രം കോടതിയില്‍ നല്‍കിയത് ആളുകളെ പറ്റിക്കുന്ന നിലപാട്. ഇത് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അറിയിക്കും. നേരിട്ട് അറിയിക്കും, ഇതിനായി ഡല്‍ഹിയില്‍ പോകും. മറ്റു സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയപ്പോള്‍ കേരളത്തിന് ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ? കേരളം ഇന്ത്യക്ക് പുറത്താണോ? കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്. പുനരധിവാസത്തിനും കേന്ദ്ര പിന്തുണ വേണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരിധിവാസ പദ്ധതി അത് പോലെ നടപ്പാക്കും. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കിഫ്ബി വായ്പ പരിധി സംസ്ഥാനത്തിന് കീഴില്‍ വരുത്തിയത് ഇതിന്റെ ഭാഗമാണ്. നാഷണല്‍ ഹൈവേക്കും കിഫ്ബിക്കും കേന്ദ്രത്തിന് വ്യത്യസ്ത നിലപാടാണ്. ബിജെപിയും കോണ്‍ഗ്രസും രണ്ടെങ്കിലും ഒന്നായി പ്രവര്‍ത്തിക്കുകയാണ്. ഇത് തെരെഞ്ഞെടുപ്പിലും പ്രതിഫലിക്കാന്‍ തുടങ്ങി. നേമത്ത് നേരത്തെ ബിജെപി ജയിച്ചത് ധാരണയുടെ ഭാഗമായാണ്. തൃശൂരില്‍ ബിജെപി ജയിച്ചത് ഇതേ കോണ്‍ഗ്രസുമായുള്ള ധാരണയുടെ ഭാഗമാണ്. കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് ചോര്‍ന്നു. 1960ല്‍ കോണ്‍ഗ്രസ് പട്ടാമ്പിയില്‍ ഇഎംസിനെതിരെ ജനസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
പാലക്കാട് എകെജി ക്കെതിരെയും ഇതേ നീക്കം നടന്നു. ഇപ്പോള്‍ ജമാഅത് ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേര്‍ത്ത് പിടിക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ ഇടതുപക്ഷത്തെ പിന്താങ്ങിയില്ലേ എന്ന് ജമാഅത് ചോദിക്കുന്നു. അന്ന് സ്ഥാനാര്‍ഥിയെ നോക്കി പിന്തുണക്കുന്ന ശീലം ജമാഅത്തിന് ഉണ്ടായിരുന്നു. ഇടതുപക്ഷവും ജമാഅത്തുമായി ധാരണ ഉണ്ടാക്കിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നല്‍കിയത്? ഏത് വോട്ടിനു വേണ്ടിയും കൂട്ട് കൂടാമോയെന്നും എസ്ഡിപിഐ ആഹ്ലാദ പ്രകടനം സൂചിപ്പിച്ച് മുഖ്യമന്ത്രി ചോദിച്ചു.





























