റാഞ്ചി : ജാർഖണ്ഡിൽ ഇൻഡ്യ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജനങ്ങൾ ഇൻഡ്യ സഖ്യത്തിനൊപ്പമാണ്. തന്നെ ജയിലിൽ ഇട്ടതുകൊണ്ട് ബിജെപിക്ക് നേട്ടം ഉണ്ടാകില്ല. കേരള മുഖ്യമന്ത്രിയേയും ഇഡി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചുവെന്നും ഹേമന്ത് സോറൻ പറഞ്ഞു. ബിജെപിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. ചെമ്പയ് സോറൻ ബിജെപിയിൽ പോയത് ഒരു സ്വാധീനവും പ്രശ്നവും ഉണ്ടാക്കില്ല. നാമനിർദേശ പത്രികയിലെ പിഴവ് ബിജെപിയുടെ വ്യാജ ആരോപണമെന്നും ഹേമന്ത് പറഞ്ഞു. ഹേമന്ത് സോറന്‍റെ പ്രായത്തെ ചൊല്ലി വിവാദം ഉയർന്നിരുന്നു.
നാമനിര്‍ദേശ പത്രികയിലെ കണക്കുപ്രകാരം 2019-നെ അപേക്ഷിച്ച് ഇത്തവണ ഏഴുവയസ് കൂടിയെന്നാണ് ബിജെപി ആരോപണം. ഇക്കാര്യമുന്നയിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതിയും നല്‍കിയിരുന്നു. അതേസമയം ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായി. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) 43 സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 30 സീറ്റുകളിലാണ് മത്സരിക്കുക. ആർജെഡി ആറ് സീറ്റുകളിലും ഇടതുപാർട്ടികൾ മൂന്ന് സീറ്റുകളിലും മത്സരിക്കാനുമാണ് ധാരണയായത്. എന്നാൽ സീറ്റ് ധാരണകളെക്കുറിച്ച് ഇൻഡ്യ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 82 അംഗ ജാർഖണ്ഡ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. നവംബർ 13നും 20നുമാണ് വോട്ടെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണൽ. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഭരണകക്ഷിയായ ജെഎംഎം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറൻ ബാർഹെത് സീറ്റിലാണ് മത്സരിക്കുക. അദ്ദേഹത്തിന്റെ ഭാര്യ കല്പന മുർമു സോറൻ ഗാണ്ഡേ സീറ്റിൽ നിന്ന് ജനവിധി തേടും.





























