തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയ്ക്കു പുറമേ ക്യൂബ കൂടി സന്ദർശിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ജൂൺ എട്ടു മുതൽ 18 വരെയാണു സന്ദർശനം. എട്ടു മുതൽ 13 വരെ യുഎസിലും 13 മുതൽ 18 വരെ ക്യൂബയിലും ആയിരിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങൾ പഠിക്കുന്നതിനാണു ക്യൂബ സന്ദർശിക്കുന്നത്. ലോകകേരള സഭയുടെ പ്രവാസി സംഗമത്തിൽ പങ്കെടുക്കാനാണു മുഖ്യമന്ത്രിയുടെ യുഎസ് സന്ദർശനം. വാഷിങ്ടനിൽ ലോകബാങ്ക് സീനിയർ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.
ലോക ബാങ്കുമായി ചർച്ചയ്ക്കു സർക്കാർ നിയോഗിച്ച 8 പേരിൽ മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷും ഉണ്ട്. സന്ദർശക സംഘത്തിൽ സുനീഷിനെ ഉൾപ്പെടുത്തിയതിനു പുറമേയാണു ചർച്ചയ്ക്കായി പ്രത്യേകം നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ ഭാര്യ കമല സ്വന്തം ചെലവിൽ അനുഗമിക്കും. ക്യൂബ സംഘത്തിൽ മന്ത്രി വീണാ ജോർജ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ് എന്നിവരാണ് ഉണ്ടാവുക.
അമേരിക്കൻ സംഘത്തിൽ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം, ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ധന സെക്രട്ടറി മുഹമ്മദ് വൈ.സഫറുള്ള, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ സ്‌നേഹിൽ കുമാർ സിങ്, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ് എന്നിവർ ഉൾപ്പെടുന്നു.
സംഘത്തിന്റെ താമസം, സുരക്ഷ, ഗതാഗത, വാർത്താവിനിമയ സൗകര്യം എന്നിവ ഒരുക്കുന്നതിനു റസിഡന്റ് ഇന്ത്യൻ മിഷനുകൾക്ക് ആവശ്യമായ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യാത്രാ ചെലവ് സംസ്ഥാന സർക്കാരും കെ.എം.ഏബ്രഹാമിന്റെ ചെലവ് കിഫ്ബിയും ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ ചെലവ് ആസൂത്രണ ബോർഡും വഹിക്കും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യുഎഇ സന്ദർശനത്തിനു കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു. യുഎഇ സന്ദർശക സംഘത്തിൽ ഉദ്യോഗസ്ഥർ മതിയെന്നു നിർദേശിച്ചതോടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ അയയ്ക്കാനാണ് ആലോചിക്കുന്നത്. വ്യവസായ,നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ സെക്രട്ടറി ബി.ശ്രീനിവാസ് എന്നിവരും സംഘത്തിൽ ഉണ്ട്. സ്റ്റാർട്ട് അപ് സംരംഭകരെ കൊണ്ടു പോകാൻ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.































