തിരുവനന്തപുരം: ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത വഞ്ചനയാണ് ജി സുധാകരനും ടികെ ഗോവിന്ദനും കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാര്യം വ്യക്തമാക്കിയത്. എതിരാഴളികളുമായി ചേർന്ന് കൊണ്ട് പാർട്ടിക്കെതിരെ തിരിഞ്ഞു. ജി സുധാകരനെ ഒരിക്കലും അവഗണിച്ചിരുന്നില്ല, എല്ലാ കാലത്തും നല്ല പരിഗരണനയാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. അത് അദ്ദേഹത്തിന് തന്നെ അറിയാവുന്ന കാര്യമാണ്. എന്നാൽ എഴുപത്തിയഞ്ച് വയസെന്ന നിബന്ധന, ആ പരിധി പാർട്ടി കോൺഗ്രസ് തീരുമാനിച്ചതാണ്. അത് അദ്ദേഹത്തിന് അംഗീകരിക്കാൻ പറ്റിയിരുന്നില്ല. വന്ന മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ആലപ്പുഴയിലെ പാർട്ടി അദ്ദേഹത്തെ പഴയത് പോലെ തന്നെ പിന്നേയും കണ്ടു.
ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രത്യേകമായൊരു മുറി നൽകിയിരുന്നു. ജി സുധാകരനെ താൻ മൂന്ന് തവണ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. ഒന്നിലധികം തവണ വിളിച്ചിട്ടും വിളിച്ചില്ലെന്ന് സുധാകരൻ പറയുന്നത് ശരിയല്ല. വിളിച്ചിട്ടും എടുക്കാത്തതിലും ഫോൺ കണ്ടില്ലെന്ന് പറയുന്നതും അദ്ദേഹത്തിന് സംസാരിക്കാൻ താല്പര്യമില്ലെന്നതല്ലേ അർഥമാക്കുന്നത്. കണ്ണൂരിൽ ടികെ ഗോവിന്ദൻ്റെ നിലപാടും അംഗീകരിക്കാൻ കഴിയാത്തതാണ്. കണ്ണൂരിലെയും ആലപ്പുഴയിലെയും പാർട്ടിയെ തകർക്കാനോ ഉലയ്ക്കാനോ ആർക്കും കഴിയില്ലെന്നും, രക്തസാക്ഷികളുടെ പാരമ്പര്യമുള്ള പ്രസ്ഥാനത്തിന് ഒരു പോറലും ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.






























