തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതക്ക് ആശ്വാസകരമെന്ന് മുഖ്യമന്ത്രി. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് മന്ത്രിസഭ അംഗീകരിച്ചു. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്. മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു. പട്ടയ ഭൂമി വകമാറ്റുന്നത് ക്രമീകരിക്കുന്നതാണ് പ്രധാനം.
ഈ ചട്ടത്തിനാണ് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകിയത്. രണ്ടാമത്തെ ചട്ടം പിന്നീട് കൊണ്ടുവരും. സർക്കാർ ഭൂമി പട്ടയം വഴി ലഭിച്ച ഒരാൾക്കും ഭൂവിനിയോഗത്തിന് തടസം ഉണ്ടാകരുത് എന്നാണ് താൽപര്യം.റസിഡൻഷ്യൽ ഭൂമി ക്രമവൽക്കരിക്കുന്നത് സൗജന്യം. ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.





























