കൊച്ചി: സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിന്‍റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയിടപെടലും വിലക്കയറ്റം തടയലും സർക്കാരിന്‍റെ മുൻഗണനയിൽ പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിമൂന്നിന സബ്സിഡി ഉത്പന്നങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഫെയറിൽ ഉറപ്പാക്കിയിട്ടുണ്ട്. വിപണിയിലിടപെട്ട് വിലക്കയറ്റം തടയുന്നതിന് സപ്ലൈകോയെ കൂടുതൽ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി വിളവെടുപ്പു കാലത്ത് ഉത്പന്നങ്ങൾ വാങ്ങി സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. 13 ഇന സബ്ഡിഡി ഉത്പന്നങ്ങളിൽ അഞ്ച് എണ്ണമെങ്കിലും ഇങ്ങനെ സംഭരിക്കാൻ ഉദ്ദേശിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുക എന്ന നയം സർക്കാരിനില്ല.
പൊതുമേഖലാസ്ഥാപനങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷൻ ആയിരുന്നു. ഓണക്കാലത്ത് വിപണിയിടപെടലിനായി സർക്കാർ നല്കിയ 253 കോടി രൂപ നല്കിയെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് മിതമായ വിലയിൽ ഉത്പന്നങ്ങൾ നലകുന്നതിനു പുറമെ മികച്ച ഒരു ഷോപിംഗ് അനുഭവം കൂടി ഉപഭോക്താവിന് നൽകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ എന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഫെയറുകളും ഉണ്ട്. വരുംവർഷങ്ങളിൽ മെഗാ ട്രേഡ് ഫെയറുകൾ മറ്റു ജില്ലകളിൽ കൂടി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.





























