ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള ഏകീകൃത കമാൻഡിന്റെ തലവനായി ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സസ് (CDF) പദവി വഹിക്കുന്ന സൈനിക മേധാവിയായി അസിം മുനീറിനെ നിയമിച്ചുകൊണ്ട് പാകിസ്ഥാൻ പുതിയ സൈനിക നിയമം പാസാക്കി. ഇതോടെ രാജ്യത്തെ സായുധ സേനകളുടെ മേൽ അസിം മുനീറിന് പൂർണമായ പരമാധികാരം ലഭിക്കും. വ്യാഴാഴ്ച പാകിസ്ഥാൻ നാഷണൽ അസംബ്ലി പാസാക്കിയ ഡിഫൻസ് ഫോഴ്സ് ഓഫ് പാകിസ്ഥാൻ ആക്ട്, 2026, നാഷണൽ കമാൻഡ് അതോറിറ്റി ആക്ട്, 2010 എന്നിവയിലെ ഭേദഗതികളിലൂടെയാണ് പുതിയ സൈനിക ഘടനയ്ക്ക് നിയമപരമായ സാധുത നൽകിയത്.
സായുധ സേനയിലെ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് വിരമിപ്പിക്കാനും, പിരിച്ചുവിടാനും, രാജിക്കത്ത് സ്വീകരിക്കാനോ നിരസിക്കാനോ, സർവീസിൽ നിലനിർത്താനുമുള്ള പൂർണ്ണ അധികാരം അസിം മുനീറിനായിരിക്കും. കൂടാതെ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധിയിൽ മാറ്റം വരുത്താനും ഇദ്ദേഹത്തിന് അധികാരമുണ്ട്. കര, നാവിക, വ്യോമ സേനകളെ കൂടുതൽ കാര്യക്ഷമമായി സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കാനും സായുധ സേനയുടെ സുപ്രധാന ഓപ്പറേഷനുകൾ നിയന്ത്രിക്കാനുമുള്ള ചുമതല ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സിന് കീഴിലായിരിക്കും. ദേശീയ സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രധാന സൈനിക ഉപദേശകനായി ഇനി മുതൽ അസിം മുനീർ പ്രവർത്തിക്കും. പുതുതായി രൂപീകരിക്കുന്ന പ്രതിരോധ സേനാ ആസ്ഥാനം മുനീറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
കഴിഞ്ഞ വർഷം പാകിസ്ഥാൻ പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതിയുടെ തുടർച്ചയായാണ് ഈ പുതിയ നിയമനിർമ്മാണം. നേരത്തെയുണ്ടായിരുന്ന ചെയർമാൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന പദവിക്ക് പകരമാണ് സേനാ മേധാവിക്ക് തന്നെ പൂർണ്ണ ചുമതലയുള്ള ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സസ് എന്ന പുതിയ തസ്തിക നിലവിൽ വന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ആണവായുധങ്ങൾ ഉൾപ്പെടുന്ന തന്ത്രപ്രധാന വിഭാഗത്തിന്റെ ഏകോപനത്തിനായി കമാൻഡർ ഓഫ് ദി നാഷണൽ സ്ട്രാറ്റജിക് കമാൻഡ് എന്ന പുതിയ ഫോർ സ്റ്റാർ തസ്തികയും രൂപീകരിച്ചിട്ടുണ്ട്. ജനറൽ സയ്യിദ് ആമിർ റാസയെ കഴിഞ്ഞ മാസം ഈ പദവിയിലേക്ക് നിയമിച്ചിരുന്നു. പുതിയ സൈനിക ഘടന നടപ്പിലാക്കുന്നതിൽ ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കാൻ പാകിസ്ഥാൻ പ്രസിഡന്റിന് പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്.































