നിരണം : മലങ്കര ഓർത്തഡോക്സ് സഭയുടെ ബാലകർഷക അവാർഡിന് ഇവാൻ വൈക്കത്തുശ്ശേരി അർഹനായി. ഓർത്തഡോക്സ് സഭ പരമാധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയും കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറും ചേർന്ന് അവാർഡ് നൽകി. ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടി ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, യുഹാനോൻ മാർ പോളിക്കാർപ്പോസ് , ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ, സഭ സെക്രട്ടി അഡ്വ ബിജു ഉമ്മൻ, സഭ വൈദിക ട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് അമയിൽ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, സഭ അത്മായ ട്രസ്റ്റി റോണി ഏബ്രഹാം വർഗീസ്, തുടങ്ങിയവർ ഇവാൻ വൈക്കത്തുശ്ശേരിയെ നേരിട്ടെത്തി അഭിനന്ദിച്ചു.
കാർഷിക മേഖലയ്ക്കാണ് ഇവാന്‍ ആദ്യം തുടക്കമിട്ടത്. അപ്പർ കുട്ടനാട്ടിലെ കാർഷിക വിളഭൂമി തരിശായി കിടന്നപ്പോള്‍ ഇവാന്‍റെ വീട് നിൽക്കുന്ന പതിനാല് സെന്‍റ് ഭൂമിയിൽ വീട് ഒഴിച്ചുള്ള സ്ഥലത്ത് ഇവാൻ കൃഷിയെ പരിഭോഷിപ്പിച്ചു. അപ്പർ കുട്ടനാട്ടിലെ നിരണത്ത് ഇവിടെ വിളയാത്ത ചോളം, വെളുത്തുള്ളി തുടങ്ങിയവ കൃഷി ചെയ്താണ് ഈ കുട്ടി കർഷകൻ ശ്രദ്ധേയനായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകിയും ഇവാൻ തന്‍റെ സാമൂഹിക പ്രതിബന്ധത ഉയർത്തിയിരുന്നു. ഇവാനെ അഭിനന്ദിക്കാൻ മുതിർന്ന മാധ്യമ പ്രവർത്തകൻ അലക്സ് തെക്കനാട്ടിൽ മാധ്യമ പ്രവർത്തകരായ നിഖിൽ രാജ്, സിബി അഞ്ഞിലിത്താനം, വേണു തുടങ്ങിയവരും എത്തി.