കൊച്ചി : കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം. അനുപമയുടെ അമ്മയുൾപ്പെടെ അഞ്ചു പ്രതികള്‍ക്കാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കുഞ്ഞിനുവേണ്ടി അനുപമ നൽകിയ ഹേബിയസ് കോർപ്പസ് പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി പറഞ്ഞു. അനുപമയുടെ കുഞ്ഞിനെ വ്യാജ രേഖകള്‍ ചമച്ച് ദത്തു നൽകിയെന്ന കേസിലെ പ്രതികള്‍ക്കാണ് മുൻ കൂർ ജാമ്യം.
അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ് എന്നിവർ ഉൾപ്പെടെ ആറുപേരാണ് പ്രതികള്‍. ഇതിൽ അഞ്ചു പ്രതികളാണ് മുൻ കൂർ ജാമ്യം തേടിയത്. സ്മിത ജയിംസ്, അനുപമയുടെ സഹോദരി അഞ്ജു, അഞ്ജുവിൻ്റെ ഭർത്താവ് അരുണ്‍, ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശ്, അനിൽകുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടിയിരിരുന്നില്ല.
അഞ്ചു പ്രതികള്‍ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റ് അനിവാര്യമാണെങ്കിൽ ഒരു ലക്ഷംരൂപയുടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും പോലീസിന് നിദ്ദേശം നൽകി. കേസിൽ വിശദമായ വാദം കേട്ട കോടതി ഇന്ന് രാവിലെ ജാമ്യ ഹർജികളിൽ വിധി പറയാനിരുന്നുവെങ്കിലും മാറ്റിവച്ചു. പിന്നീട് വൈകുന്നേരത്തോടെയാണ് മുൻകൂർ ജാമ്യ ഹർജികളിൽ ഉത്തരവുണ്ടായത്. ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ് മിനിയാണ് ജാമ്യഹർജികളിൽ ഉത്തരവ് പറഞ്ഞത്.
കുട്ടിക്കുവേണ്ടി ഹോബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച അനുപമയ്ക്ക് തിരിച്ചടി നേരിട്ടു. കുടുംബക്കോടതിയുടെ പരിഗണനയിലുളള കേസിൽ അടയിന്തര ഹൈക്കോടതി ഇടപെടൽ ആവശ്യമില്ലെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കാതെ നാളത്തേക്ക് മാറ്റി. പിൻവലിച്ചില്ലെങ്കിൽ ഹർജി തളളുമെന്ന മുന്നറിയിപ്പും ഡിവിഷൻ ബെഞ്ച് നൽകിയിട്ടുണ്ട്. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഡിഎൻഎ പരിശോധന നടത്താനുളള അവകാശമുണ്ടെന്നും വ്യക്തമാക്കി.