കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ശരണ്യ മകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടാകാറുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ കുട്ടിയുടെ മരണം കൊലപാതകം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കുട്ടിയുടെ അച്ഛനാണ് കൊലപാതകത്തിന് പിന്നിലെന്ന് ശരണ്യ പോലീസിന് മൊഴി നൽകിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അമ്മ ശരണ്യയാണ് കുട്ടിയെ കൊന്നതെന്ന് അച്ഛൻ പ്രണവും പോലീസിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശരണ്യ പിടിയിലാകുന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കൊലനടത്തിയതെന്ന് യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പുലര്‍ച്ചെ രണ്ടരയ്ക്ക് കുഞ്ഞിനെ എടുത്ത് ഇവര്‍ കടപ്പുറത്തേക്ക് പോയി. കുഞ്ഞിനെ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കുഞ്ഞ് ഉറക്കെ നിലവിളിച്ചു. മരിച്ചില്ലെന്ന് ഉറപ്പായതോടെ കുഞ്ഞിനെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയും കടലില്‍ മുക്കുകയുമായിരുന്നു. മരിച്ചെന്ന് ബോദ്ധ്യമായതോടെ കടല്‍ഭിത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തലയ്‌ക്കേറ്റ കനത്ത ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്.
ശരണ്യയുടെ വസ്ത്രങ്ങളില്‍ കടല്‍വെള്ളത്തിന്റെയും രക്തത്തിന്റെയും അംശം കണ്ടെത്തിയിരുന്നു. അമ്മയുടെയും അച്ഛന്റെയും വസ്ത്രങ്ങള്‍ ഉള്‍പ്പടെ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അച്ഛനെയും അമ്മയെയും പോലീസ് വിവിധഘട്ടങ്ങളില്‍ ചോദ്യം ചെയ്‌തെങ്കിലും പരസ്പരം കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്. തുടര്‍ന്നാണ് പോലീസ് തെളിവ് ശേഖരണത്തിനായി ശാസ്ത്രീയ പരിശോധന നടത്തിയത്
പുലര്‍ച്ചെയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ സിറ്റി പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടല്‍ക്കരയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ അകലെയായി കടല്‍ക്കരയിലെ പാറക്കെട്ടിനുളളിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെതന്നെ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് തന്നെയാണ് കൊലപാതകമാണ് നടന്നതെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.