തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഈ വർഷവും കുറഞ്ഞു. ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷത്തേക്കാൾ 10,164 കുട്ടികൾ കുറഞ്ഞു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആകെ 84,000 കുട്ടികൾ കുറഞ്ഞെന്നാണ് കണക്ക്. സ്കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് പുറത്തുവിടാത്തത് വിവാദമായിരുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണമുയർന്നിരുന്ന ട്രെൻഡിന് ഈ വർഷവും തിരിച്ചടി. സർക്കാർ പോർട്ടലിലെ കണക്ക് അനുസരിച്ച് ഈ വർഷം ഒന്നാം ക്ലാസിൽ സർക്കാർ വിദ്യാലയങ്ങളിൽ എത്തിയത് 99,566 കുട്ടികളാണ്. എയ്ഡഡ് സ്കൂളുകളിൽ 1,58, 583 കുട്ടികളുമെത്തി.
ആകെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,58,149 കുട്ടികളാണ്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 2,68,313 ആയിരുന്നു ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍. ഈ വര്‍ഷം 10, 164 കുട്ടികളുടെ കുറവാണ് ഉണ്ടായത്. ഈ വർഷം ഒന്ന് മുതൽ പത്ത് വരെയുള്ള ക്സാസുകളിൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 34,04,724 ആണ്. ഇവിടെ കഴിഞ്ഞ വർഷത്തേക്കാൾ 84,000 കുട്ടികൾ കുറഞ്ഞെന്നാണ് കണക്ക്. പാലക്കാട് ഒഴികെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുട്ടികൾ കുറഞ്ഞു. അണ്‍ എയ്‍ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലുമായി ആകെ പഠിക്കുന്ന കുട്ടികളുടെ എണ്ണം 37,46,647 ആണ്.





























