വുഹാൻ : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മരണസംഖ്യ തിരുത്തി ചൈന. പുതിയ കണക്കുകള്‍ പ്രകാരം മരണനിരക്കില്‍ 50 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തെറ്റുകള്‍ പറ്റിയതോ വിട്ടുപോയതോ ആകാമെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു.
വുഹാനിലെ മരണസംഖ്യയെക്കുറിച്ച് നേരത്തെ സംശയമുയർന്നിരുന്നു. കൊവിഡ് 19 ബാധിച്ച് 1,290 പേർ കൂടി മരിച്ചതായി നഗര ഭരണകൂടം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെ നഗരത്തിലെ ആകെ മരണങ്ങളുടെ എണ്ണം 3,869 ആയി. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ മരണസംഖ്യ 39 ശതമാനം ഉയർന്ന് 4,632 ആയി. ചില രോഗികൾ വീട്ടിൽ വച്ചു മരിച്ചുവെന്നും അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പറയുന്നു. വുഹാനിലെ രോഗബാധിതരുടെ എണ്ണം 325 എന്നതില്‍നിന്ന് 50,333 എന്നും തിരുത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. രോഗ വിവരങ്ങള്‍ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണു പുറത്തുവരുന്ന പുതിയ കണക്കുകള്‍.
മരണസംഖ്യയെ കുറിച്ച് സംശയം ഉയർന്നതിനെ തുടർന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ചൈനയ്ക്കു മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. വുഹാനിലെ ലബോറട്ടറിയിൽ നിന്നാണോ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് ചൈന പറഞ്ഞിരുന്നു. നഗരത്തിലെ ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചത് ആദ്യ ദിവസങ്ങളിൽ വേഗത്തിലായിരുന്നു. ഇക്കാര്യങ്ങൾ പുറത്തുവിട്ടിരുന്നില്ല.