പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമയായ മത്തായിയുടെ മരണത്തിൽ ദുരൂഹത വീണ്ടും വർധിപ്പിക്കുന്നതാണ് റീ – പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് സൂചനകൾ . മത്തായി മരിച്ചത് ജൂലായ് 28 നായിരുന്നു. വനം വകുപ്പ് കാട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് 28 ന് വൈകുന്നേരം നാലു മണിയോടെ ഏഴംഗ വനപാലക സംഘം മത്തായിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്ന് വൈകുന്നേരം ആറരയോടെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മത്തായിയുടെ മരണത്തിലെ ദുരുഹത പുറത്തു കൊണ്ടുവരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ . തുടർന്ന് ഹൈക്കോടതി നിര്‍ദ്ദേശാനുസരണം കേസ് സിബിഐ ഏറ്റെടുക്കുകയും ചെയ്തു . മരണം നടന്ന് മുപ്പത്തി ഒൻപതാം ദിവസമാണ് സി.ബി.ഐ സംഘത്തിന്റെ മേൽനോട്ടത്തിൽ റീ-പോസ്റ്റ്മോർട്ടം നടന്നത് . തുടർന്ന് മൃതദ്ദേഹം സംസ്കരിച്ചു . നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീ പോസ്റ്റ് മോർട്ടം നടത്തിയ അതേ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമാണ് മത്തായിയുടെ പോസ്റ്റ്മോർട്ടവും നടത്തിയത്.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റീപോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബന്ധുക്കളുടെ സംശയങ്ങൾ ശരിവെയ്ക്കുന്ന വസ്തുതകള്‍ ഉണ്ടെന്നാണ് സൂചനകൾ. അന്വേഷണം നടത്തുന്ന തിരുവനന്തപുരം സിബിഐ യുണിറ്റ് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് അടുത്തദിവസം തന്നെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിക്കും.
മത്തായിയുടേത് മുങ്ങിമരണമെന്നായിരുന്നു ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിച്ചത്, എന്നാൽ മത്തായി കിണറ്റിൽ അബദ്ധത്തിൽ വീണതാണോ, ചാടിയതാണോ, അതോ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യങ്ങളാണ് ഇനി സിബിഐയ്ക്ക് കണ്ടെത്താനുള്ളത് . ശ്വാസകോശത്തിൽ ചെളിയുടെ അംശം, തലയിൽ ഇടതുഭാഗത്ത് ആഴത്തിലുള്ള ക്ഷതം. ഇടത് കൈമുട്ടിനോട് ചേർന്ന് അസ്ഥിക്ക് പൊട്ടൽ എന്നിവ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . പൊട്ടലും ക്ഷതങ്ങളും വീഴ്ചയിൽ സംഭവിച്ചതാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം . വരുംദിവസങ്ങളിൽ ബന്ധുക്കളുടെയും കുറ്റാരോപിതരായ വനപാലകരുടെയും മൊഴി രേഖപ്പെടുത്താനാണ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ തീരുമാനം.