പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമ പി.പി മത്തായി വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ചിറ്റാറിലെ മുൻ ഡെപ്യുട്ടി റേഞ്ച് ഓഫീസറായിരുന്ന ആ.രാജേഷ് കുമാർ ഹൈക്കോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയതിനു പിന്നിൽ പോലീസും വനം വകുപ്പും തമ്മിലുള്ള ഒത്തുകളിയാണെന്നുള്ള ആക്ഷേപം ശക്തമാകുന്നു . മത്തായിയുടെ കേസിൽ റാന്നി കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ ആർ രാജേഷ് കുമാർ നൽകിയത്
നടപടികൾ പരമാവധി വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും മത്തായിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു. റാന്നി കോടതിയിൽ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നും ഗുരുതര വീഴ്ച വനപാലകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്നും വ്യക്തമാക്കുന്നു. മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകർക്കെതിരെ നരഹത്യ , മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ അധിക വകുപ്പുകൾ ചേർത്തിട്ടുണ്ട് എങ്കിലും പ്രതികളെ കുറിച്ച് ഒന്നും തന്നെ സൂചിപ്പിച്ചിട്ടില്ല. വനപാലകർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും വനപാലകരുടെ പേരുകൾ ചേർക്കുക എന്നാണ് പോലീസ് ഭാഷ്യം.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറായ ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ജൂലായ് 28ന് ഏഴംഗ വനപാലകർ മത്തായിയെ കസ്റ്റഡിയിലെടുത്തത് . സംഭവത്തെ തുടർന്ന് രാജേഷ് കുമാറിനെ സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മത്തായിയെ കസ്റ്റഡിയിലെടുക്കാൻ തിടുക്കം കാണിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഒന്നാം പ്രതിയാകും എന്നുള്ള സൂചന അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ നൽകിയതിനെ തുടർന്നാണ് റേഞ്ച് ഓഫീസറായ രാജേഷ് കുമാർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജി വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. അന്ന് അന്വേഷണ പുരോഗതി അന്വേഷണ സംഘം കോടതിയിൽ അറിയിക്കേണ്ടതുണ്ട്. അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് എന്തിന്റെ പേരിലാണെന്ന് ഹർജി ആദ്യം പരിഗണിക്കുമ്പോൾ തന്നെ കോടതി ചോദിച്ചിരുന്നു. പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ ഒന്നാം പ്രതിയാക്കാൻ സാധ്യതയുള്ള ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നൽകിയത്. ഇത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്































