തിരുവനന്തപുരം: വയനാട് ചൂരൽമല ഉരുൾപൊട്ടൽ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജോൺ മത്തായി ചെയർമാൻ ആയ സമിതിയുടെ പഠന റിപ്പോർട്ട് പരിഗണിക്കരുതെന്ന് സംസ്ഥാന പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന സമിതി ചെയർമാനും ജലവിഭവ വകുപ്പ് മുൻ ഡയറക്ടറും ഭൗമ ശാസ്ത്രജ്ഞനുമായ ഡോ.വി. സുഭാഷ് ചന്ദ്രബോസ് അറിയിച്ചു. അശാസ്ത്രീയവും ഫീൽഡ്തല യാഥാർഥ്യങ്ങളുമായി പൊരുത്തപെടാത്തതുമാണ് ഈ റിപോർട്ടെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ജോൺ മത്തായി റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനും നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെ കൺസൽട്ടൻറും ആണ്.
നിലവിൽ കേന്ദ്ര സംസ്‌ഥാന സ്ഥാപനങ്ങളിലെ സീനിയർ ശാസ്ത്ര സങ്കേതിക വിദഗ്ധരുടെ പാനൽ പഠനം നടത്തണം. ജിയോളജികൽ സർവേ ഓഫ് ഇന്ത്യ, എൻസെസ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ്, സി.ഡബ്ല്യു.ആർ.ഡി.എം, മണ്ണ് സംരക്ഷണ വകുപ്പ്, സോഷ്യൽ സയൻറിസ്റ്, ഐ.എം.ഡി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്ത ബാധിതരായവരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചു സമഗ്രവും ശാസ്ത്രീയവുമായ പഠന റിപ്പോർട്ട് തയാറാക്കി പുനരധിവാസം പൂർത്തീകരിക്കണമെന്നും ഡോ.വി. സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.