കൊച്ചി : ശവസംസ്‌കാര ശുശ്രൂഷ പള്ളിക്കു പുറത്തുവെച്ചു നടത്താമെന്ന് കോടതി .കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയിലെ ഇടവകാംഗങ്ങളുടെ മൃതദേഹ സംസ്കാര ചടങ്ങിന്റെ കാര്യത്തില്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഹൈക്കോടതി വ്യക്തത വരുത്തി. ഇടവകാംഗങ്ങള്‍ മരിച്ചാല്‍ ബന്ധുക്കള്‍ക്കു പള്ളിയിലും സെമിത്തേരിയിലും വെച്ചുള്ള ശുശ്രൂഷകള്‍ വേണ്ടെന്നു വെച്ച് മറ്റെവിടെയെങ്കിലും താല്‍പര്യമുള്ള വൈദികനെക്കൊണ്ടു ശുശ്രൂഷകള്‍ നടത്താം. കളക്ടര്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭാ വികാരിക്കു ഭരണം കൈമാറണമെന്ന 2019 ഡിസംബര്‍ 3 ലെ മുന്‍ഉത്തരവു പുനഃപരിശോധിക്കണമെന്ന റിവ്യൂ ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റിസ് പി. ബി. സുരേഷ് കുമാറിന്റെ നടപടി.
മറ്റു നിര്‍ദേശങ്ങളില്‍ മാറ്റമില്ല. സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. ഇടവകാംഗം മരിച്ചാല്‍ മൃതദേഹം സംസ്കരിക്കാന്‍ തടസ്സമില്ലെന്നും എന്നാല്‍ ശുശ്രൂഷകള്‍ ഓര്‍ത്തഡോക്സ് സഭാ വികാരി നടത്തണമെന്നുമാണു മുന്‍ഉത്തരവില്‍ പറഞ്ഞത്. പള്ളിയും സെമിത്തേരിയും ഇടവകക്കാര്‍ക്കു വേണ്ടി നിലനിര്‍ത്തണമെന്നും ഇടവകക്കാരന്റെ അവകാശങ്ങളും സംസ്കാര ചടങ്ങുകളും ആര്‍ക്കും നിഷേധിക്കാനാവില്ലെന്നുമുള്ള സുപ്രീംകോടതിയുടെ ‘കെ. എസ്. വര്‍ഗീസ്’ കേസ് വിധിക്കു വിരുദ്ധമാണു മുന്‍ഉത്തരവെന്ന്, സര്‍ക്കാരിനു വേണ്ടി കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ റിവ്യൂ ഹര്‍ജിയില്‍ വാദിച്ചു.
സുപ്രീംകോടതി വിധിക്കു നിരക്കാത്തതിനാല്‍ കിഴ്ക്കോടതിയിലെ കേസിനു നിലനില്‍പ്പില്ലെന്നും വാദിച്ചു. എന്നാല്‍ കീഴ്ക്കോടതി വിധി അന്തിമമാക്കി, അതു നടപ്പാക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതിനിടെ കീഴ്ക്കോടതിയിലെ കേസിന്റെ നിലനില്‍പ് ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും, അവിടെ കേസില്‍ കക്ഷിയായിട്ടും ഈ വാദം ഉന്നയിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിലും കൂടുതലാണു മുന്‍ഉത്തരവിലൂടെ കോടതി അനുവദിച്ചതെന്നു യാക്കോബായ സഭാംഗങ്ങള്‍ വാദിച്ചു. എന്നാല്‍ കോടതി നേരത്തേ പുറപ്പെടുവിച്ച വിധിയുടെ ലക്ഷ്യം നേടാനുള്ള ഉത്തരവാണു നല്‍കിയതെന്നും, റിട്ട് അധികാരം വിനിയോഗിക്കുന്ന ഹൈക്കോടതിക്ക് ഉചിതമായ കേസുകളില്‍ ആവശ്യമായ ഉത്തരവു നല്‍കാന്‍ സാധ്യമാണെന്നും കോടതി പറഞ്ഞു.