ആറന്മുള : വഞ്ചിപ്പാട്ട് പാടി പള്ളിയോടസേവാസംഘം പ്രതിഷേധിച്ചു. പതിനെട്ടാംപടിയിൽനിന്ന് പാടിയ സംഘം പിന്നീട് കൊടിമരച്ചുവട്ടിലേക്ക് നീങ്ങി. അവിടെ അല്പനേരം നിന്ന് പാടിയശേഷം ക്ഷേത്രം വലംവെച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെത്തി പള്ളിയോട സേവാസംഘത്തിന്റെ നിവേദനം കൈമാറി. ദേവസ്വംബോർഡ് മുൻപ് തീരുമാനിച്ചതുപോലെ ക്ഷേത്രമതിലകത്ത് പടിഞ്ഞാറേ ഊട്ടുപ്പുരയിൽ സദ്യ നടന്നെങ്കിലും ഇവിടെയും സേവാസംഘം ഭാരവാഹികൾ പ്രതിഷേധമറിയിച്ചു.
പതിനെട്ടാംപടിക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗത്തിനുശേഷം വഞ്ചിപ്പാട്ട് പാടിയെത്തിയാണ് നിവേദനം നൽകിയത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ യോഗം ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘത്തിന്റെ പൊതുയോഗത്തിന്റെ അനുമതിയോടെ ദേവസ്വം ബോർഡ് വഴി ആവശ്യപ്പെടുന്നവർക്ക് വള്ളസദ്യ നൽകുമോ എന്ന ദേവസ്വം ബോർഡിന്റെ ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കാം എന്ന മറുപടി നൽകിയെങ്കിലും ഇതിൽ കൂടിയാലോചനയില്ലാതെയാണ് ക്ഷേത്രമതിലകത്ത് പെയ്ഡ് സദ്യയ്ക്ക് ഒരുക്കങ്ങൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രാചാരത്തിന് വിരുദ്ധമായി മതിലകത്ത് പെയ്ഡ് വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനം ഭക്തജനങ്ങൾ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് മുന്നറിയിപ്പ് നൽകി. ക്ഷേത്രാചാരം ലംഘിക്കാൻ ശ്രമിച്ചാൽ 52 കരകളുടെയും ഭക്തജനസമൂഹത്തിന്റെയും പ്രതിഷേധം ദേവസ്വം ബോർഡ് നേരിടേണ്ടിവരുമെന്ന് ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ പറഞ്ഞു. പാർഥസാരഥി ക്ഷേത്രത്തിൽ നിലനിൽക്കുന്ന ആചാരം ലംഘിക്കാൻ ആരേയും അനുവദിക്കില്ലെന്ന് ആറന്മുള പൈതൃക ഗ്രാമകർമസമിതി ജനറൽ കൺവീനർ പി.ആർ.ഷാജി വ്യക്തമാക്കി. സേവാസംഘം ട്രഷറർ രമേഷ് മാലിമേൽ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ശശികുമാർ കുറുപ്പ്, ഡോ.സുരേഷ്ബാബു, പാർഥസാരഥി ആർ.പിള്ള, മുരളി ജി.പിള്ള, കെ.ആർ.സന്തോഷ്, ബി. കൃഷ്ണകുമാർ, അജി ആർ. നായർ, സുരേഷ് പുതുക്കുളങ്ങര, അനൂപ് ഉണ്ണികൃഷ്ണൻ, രവീന്ദ്രൻനായർ കീഴുകര എന്നിവർ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.





























