ന്യൂഡൽഹി : രാജ്യത്തെ ചെറു വിമാനത്താവളങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി സിഐഎസ്എഫ്. കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ പല വിമാനത്താവളങ്ങളിലും ഇല്ല. കൂടുതൽ വിമാനത്താവളങ്ങളുടെ സുരക്ഷാ ഏറ്റെടുക്കാൻ സിഐഎസ്എഫ് സന്നദ്ധത അറിയിച്ചു. ഉഡാൻ പദ്ധതിക്ക് കീഴിലുള്ള വിമാനത്താവളങ്ങളാണ് സുരക്ഷാ വീഴ്ചയുള്ളവയിൽ കൂടുതലും. വിമാനത്താവളങ്ങൾക്ക് പുറത്തെ പ്രാദേശിക പൊലീസിന്റെ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമെന്ന് സിഐഎസ്എഫ് ചൂണ്ടിക്കാണിക്കുന്നു. വിമാനത്താവളങ്ങളിൽ ബയോമെട്രിക് സംവിധാനങ്ങളടക്കം ഉൾപ്പെടുത്തി പ്രവേശന നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കണം. നിലവിൽ 70 ഓളം വിമാനത്താവളങ്ങളുടെ സുരക്ഷ സിഐഎസ്എഫ് ആണ് കൈകാര്യം ചെയ്യുന്നത്.
2016 ൽ നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ഉഡാൻ പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്തതാണ് ചെറു വിമാനത്താവളങ്ങൾ. “നിരവധി വിമാനത്താവളങ്ങളിലെ നിലവിലുള്ള സുരക്ഷാ സംവിധാനത്തിൽ അന്വേഷണത്തിൽ പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി അവ പരിഹരിക്കേണ്ടതുണ്ട്. നിരവധി വിമാനത്താവളങ്ങളിൽ സുരക്ഷയുടെ അഭാവം ചൂണ്ടിക്കാണിക്കുന്ന ഒരു റിപ്പോർട്ട് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്,” ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉഡാൻ (UDAN) പദ്ധതിക്ക് കീഴിൽ, പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 74-ൽ നിന്ന് 165-ആയി വർധിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം കുറഞ്ഞതും, വിമാനക്കമ്പനികൾക്ക് താൽപ്പര്യമില്ലായ്മയും, സാങ്കേതിക, പ്രവർത്തന വെല്ലുവിളികളും മൂലം ഉഡാൻ പദ്ധതി പ്രകാരം വികസിപ്പിച്ച ഏകദേശം 15 വിമാനത്താവളങ്ങൾ താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു.






























