ഇടുക്കി : പോലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണവുമായി സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ. വകുപ്പിനെ അവശ്യസർവീസായി പ്രഖ്യാപിക്കാത്തത് മൂലം ഉദ്യോഗസ്ഥരെ പോലീസ് വഴിയിൽ തടയുകയാണ്. സർക്കാർ ഇടപെട്ട് അടിയന്തര നടപടി എടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതൽ സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് പിടിപ്പത് പണിയാണ്.
റേഷൻ വിതരണം, പലവ്യജ്ഞന കിറ്റ് വിതരണം, പൂഴ്ത്തിവെപ്പ് കണ്ടെത്തൽ തുടങ്ങി നിരവധി ജോലികളാണ് വകുപ്പിനുള്ളത്. 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ആദ്യഘട്ട റേഷൻ വിതരണം പൂർത്തിയാക്കിയത് 10 ദിവസം കൊണ്ടാണ്. ഇതിനായി തിരക്കിട്ട് പണിയെടുക്കുന്ന ഉദ്യോഗസ്ഥരോടുള്ള പോലീസിന്‍റെ സമീപനം പലിടത്തും മോശമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
റവന്യൂ, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകൾ വരെ ഇടംപിടിച്ചിട്ടുള്ള സർക്കാരിന്‍റെ അവശ്യസർവീസ് പട്ടികയിൽ സിവിൽ സപ്ലൈസ് വകുപ്പ് ഇല്ല. ഇതുമൂലം ഔദ്യോഗിക കാര്യങ്ങൾക്കായി പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥരെ പോലീസ് തടയുന്നു. എന്നാൽ പൂഴ്ത്തിവെപ്പുണ്ടെന്ന പരാതി ലഭിച്ചാൽ പരിശോധനക്കായി പോലീസ് വിളിച്ചുവരുത്തുന്നതും ഇതേ സിവിൽ സപ്ലൈസ് വകുപ്പുകാരെ തന്നെ.
ഈ സാഹചര്യത്തിൽ രാപ്പകലില്ലാതെ പണിയെടുക്കുന്നവരുടെ മനോവീര്യം തകർക്കാതിരിക്കാൻ സർക്കാർ എത്രയും വേഗം വകുപ്പിനെ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഒരു മണിക്കൂറോളം പൊരിവെയിലത്ത് പോലീസ് തടഞ്ഞു നിര്‍ത്തിയ അനുഭവമുണ്ടെന്ന് സിവല്‍ സപ്ലൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഷിജു തങ്കപ്പന്‍ പറഞ്ഞു.