ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പോലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി. മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ, ഇപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് സമരക്കാരെ വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി വക്താക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സമരക്കാർക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന വ്യവസ്ഥയടക്കം സർക്കാർ പാലിക്കുന്നില്ലെന്നും വ്യവസ്ഥകൾ ലംഘിച്ചാൽ ഞങ്ങൾ വീണ്ടും പ്രതിഷേധ സമരം നടത്തുമെന്നും സിജെപി പ്രതിനിധികൾ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
‘’സർക്കാർ ഒറ്റക്ക് ഒറ്റക്ക് ആളുകളെ ലക്ഷ്യം വയ്ക്കുമോയെന്ന് സമരം അവസാനിച്ചപ്പോൾ ആശങ്ക ഉണ്ടായിരുന്നതാണ്. സർക്കാർ ഇപ്പോൾ ഓരോരുത്തരെയായി വേട്ടയാടുകയാണ്. ഡൽഹി പോലീസ് സമരക്കാരെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയാണ്. സിജെപി ഓരോ പ്രതിഷേധക്കാരനും സഹായം ഉറപ്പാക്കുന്നുണ്ടെന്നും പോലീസ് ക്രൂരത പങ്കുവയ്ക്കാൻ സാക്ഷി എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചതായും സിജെപി വിശദീകരിച്ചു. രാജ്യത്തുടനീളം സമരവുമായി ബന്ധപ്പെട്ട പോലീസ് അതിക്രമം, പരാതി, ആവശ്യമായ സഹായമെല്ലാം വെബ്സൈറ്റിൽ പങ്ക് വക്കാം. വീഡിയോയും ചിത്രങ്ങളും ടെക്സ്റ്റും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണ്.






























