ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി സിജെപി. യുവാക്കളുടെ ആശങ്കകളെ അഭിസംബോധന ചെയ്യാതെ നടത്തിയ പ്രതികരണം ഒടിവിന് ബാൻഡ്-എയ്ഡ് ഒട്ടിക്കുന്നതുപോലെയാണെന്ന് സിജെപി വിമർശിച്ചു. അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുപകരം ഉപരിപ്ലവമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായതെന്നും അവർ ആരോപിച്ചു.ധർമ്മേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ള നേതാക്കൾക്കേക്കാൾ രാജ്യത്തെ യുവജനങ്ങളുടെ ആശങ്കകൾക്കും തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ പ്രാധാന്യം നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു. യുവാക്കളുടെ ശബ്ദം കേട്ട് അവരുടെ പ്രശ്നങ്ങൾക്ക് വ്യക്തമായ പരിഹാരം കാണുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്നും സംഘടന വ്യക്തമാക്കി.
മോദിയുടെ ട്വീറ്റ് ക്രൂരമായ തമാശയാണെന്നും ആവശ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും സിജെപി പറയുന്നു. ചോദ്യ പേപ്പർ ചോർച്ച നിയമപരമായ പ്രശ്നമല്ല. സംവിധാനത്തിന്റെ പരാജയമാണ്. പ്രധാൻ നേരിട്ട് ഉത്തരവാദിത്വപ്പെട്ടതാണ്. നേരത്തെ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ ഉറച്ച് സമരം തുടരുമെന്നും സിജെപി വ്യക്തമാക്കി. അതേസമയം, മോദിയുടെ പ്രസ്താവന ഉയർത്തി സമരത്തോടുള്ള പ്രതിരോധം ശക്തമാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തീരുമാനമെടുത്താൽ, അത് പൂർണ്ണതയിലെത്തിക്കുമെന്ന് രാജ്യത്തിനും ലോകത്തിനും അറിയാമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ആളുകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നതായിട്ടാണ് മോദിയുടെ സോഷ്യൽ മീഡിയ പ്രതികരണം. യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സമരം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് മോദി പ്രതികരിക്കുന്നത്.
ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുംബയിൽ മൂന്നാം ദിവസവും പ്രതിഷേധം തുടരുകയാണ്. പരീക്ഷാ ക്രമക്കേടുകൾക്കും ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾക്കുമെതിരെ വിവിധ രാഷ്‌ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും സാമൂഹിക പ്രവർത്തകരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്.
































