ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. സൻസദ് മാർഗിലാണ് സംഘർഷം ഉടലെടുത്തത്. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകവും പ്രയോഗിച്ചു. സൻസദ് മാർഗിലെ പാർക്ക് ഹോട്ടലിന് സമീപം ആൾക്കൂട്ടം അക്രമാസക്തമായതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സംഘർഷത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സംഘർഷത്തിൽ രണ്ട് എസിപിമാർ, ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും അവരെ പിന്തുടരുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. നിയന്ത്രണാതീതമായ ആൾക്കൂട്ടത്തെ നേരിടാൻ കൂടുതൽ പോലീസ് സേനയെയും അർദ്ധസൈനിക വിഭാഗത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്. ജന്തർ മന്തറിന്റെ 1.5 കിലോമീറ്റർ ചുറ്റളവിൽ ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.
സുരക്ഷാ കാരണങ്ങളാൽ ചില മെട്രോ സ്റ്റേഷൻ കവാടങ്ങൾ അടയ്ക്കുകയും പ്രദേശം കനത്ത സുരക്ഷാ വലയത്തിലാക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ജന്തർ മന്തറിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. നൂറുകണക്കിന് യുവാക്കളാണ് ഡൽഹി ജന്തർ മന്തറിലെ സിജെപി സമരവേദിയിലേക്ക് എത്തുന്നത്. അതേസമയം വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചാ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയേക്കുറിച്ചും തുടരുന്ന പ്രതിഷേധങ്ങളേക്കുറിച്ചും പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനൽകി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ.






























