ചേർത്തല : ആലപ്പുഴയിൽ ബി.ജെ.പി ഹർത്താലിനിടെ കടകൾക്ക് നേരെ വ്യാപക അക്രമം. അഞ്ചു കടകൾ തകർക്കുകയും മൂന്നെണ്ണത്തിന് തീവെക്കുകയും ചെയ്തു. എസ്.ഡി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി സുനീറിന്റെ കട, എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്റെ പച്ചക്കറിക്കട എന്നിവയും തീവെച്ചവയിൽ ഉൾപ്പെടും. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട് .
വയലാറിൽ ആർ.എസ്.എസ് – എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആർ.എസ് .എസ് നാഗംകുളങ്ങര ശാഖ പ്രവർത്തകൻ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ചേർത്തല താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം വൈകിട്ടോടെ വിലാപയാത്രയായി നാട്ടിലെത്തിക്കും.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകരായ പാണാവള്ളി സ്വദേശി റിയാസ് , അരൂർ സ്വദേശി നിഷാദ് , വടുതല സ്വദേശി യാസർ, എഴുപുന്ന സ്വദേശി അനസ് , വയലാർ സ്വദേശി അബ് ദുൽ ഖാദർ, ചേർത്തല സ്വദേശികളായ സുനീർ, ഷാജുദീൻ എന്നിവരാണ് അറസ്റ്റിലായത്.