ഉത്തർപ്രദേശ് : ദുർഗാപൂജ നിമജ്ജന ഘോഷയാത്രയ്ക്കിടയില്‍ സംഘർഷം. ബാങ്ക് വിളി സമയത്ത് പള്ളിയ്ക്ക് മുന്നിലൂടെ ഉച്ചത്തിൽ സംഗീതം മുഴക്കി ഘോഷയാത്ര കടന്നുപോയതിന്‍റെ പേരിലാണ് രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന് പോലീസ്. കല്ലേറിൽ ഒരു പോലീസുകാരനുൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഘർഷം ആരംഭിച്ചതെന്ന് ബൽദിരായ് സർക്കിൾ ഓഫീസർ രാജാറാം ചൗധരി പറയുന്നു.
ഇബ്രാഹിംപൂർ പ്രദേശത്തെ ഒരു പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനിടെ ഉച്ചത്തിൽ സംഗീതം മുഴക്കി നിമജ്ജന ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ബാങ്ക് വിളിക്കുകയാണെന്നും ശബ്ദം കുറയ്ക്കാനും ഘോഷയാത്രക്കാരോട് അഭ്യർത്ഥിച്ചു. ഇത് നിരസിച്ചതിനെ തുടര്‍ന്ന് സംഘർഷം ആരംഭിച്ചതെന്ന് ചൗധരി അഭിപ്രായപ്പെട്ടു.
പിന്നാലെ ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്പ്പരം ഏറ്റുമുട്ടുകയും കല്ലേറിയുകയും വടി ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സർക്കിൾ ഓഫീസർ രാജാറാം ചൗധരിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ചൗധരി അറിയിച്ചു.